സൗദി മീഡിയ ഫോറത്തിന് നാളെ റിയാദിൽ തുടക്കം; ആഗോള മാധ്യമപ്രമുഖർ ഒത്തുചേരും
text_fieldsറിയാദ്: ആഗോള മാധ്യമ രംഗത്തെ പുതിയ പ്രവണതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന സൗദി മീഡിയ ഫോറത്തിന്റെ അഞ്ചാം പതിപ്പിന് തിങ്കളാഴ്ച (ഫെബ്രു. രണ്ട്) റിയാദിൽ തുടക്കമാകും. മൂന്ന് ദിവസം നീളുന്ന ഫോറത്തിൽ പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ നിന്നുള്ള മുന്നൂറിലധികം പ്രമുഖ മാധ്യമ പ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, സാങ്കേതിക വിദഗ്ധർ എന്നിവർ പങ്കെടുക്കും.
സൗദി അറേബ്യയുടെ പരിവർത്തന പദ്ധതിയായ ‘വിഷൻ 2030’ ആരംഭിച്ചതിന്റെ 10ാം വാർഷികത്തോടനുബന്ധിച്ചാണ് ഇത്തവണത്തെ ഫോറം സംഘടിപ്പിക്കുന്നത് എന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. മാധ്യമ മേഖലക്ക് നൽകി വരുന്ന നിരന്തരമായ പിന്തുണക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും വാർത്താവിതരണ മന്ത്രി സൽമാൻ അൽദൊസാരി നന്ദി രേഖപ്പെടുത്തി. ‘വിഷൻ 2030’ സൗദി മാധ്യമങ്ങളിൽ വലിയ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവന്നതായും ഫോറം ഈ നേട്ടങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണത്തെ ഫോറത്തിൽ മാധ്യമ വ്യവസായത്തിലെ വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് 150-ലധികം സംവാദ സെഷനുകൾ നടക്കും. ലോകമെമ്പാടുമുള്ള 300-ലേറെ പ്രഭാഷകർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ.ഐ) മാധ്യമ രംഗത്ത് വരുത്തുന്ന മാറ്റങ്ങളും സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട പുതിയ ശൈലികളും ഫോറം ഗൗരവമായി ചർച്ച ചെയ്യും.
‘ഫോമക്സ്’ ഫ്യൂച്ചർ ഓഫ് മീഡിയ എക്സിബിഷനോടൊപ്പം ഇത്തവണ പുതുതായി ‘ബോളിവാർഡ് 2030’ ഏരിയയും സമാരംഭിക്കും. സൗദി മീഡിയ ഫോറം കേവലം ഒരു ചർച്ചാ വേദിയല്ല, മറിച്ച് സങ്കീർണമായ വെല്ലുവിളികളെ സുസ്ഥിര അവസരങ്ങളാക്കി മാറ്റുന്ന ആഗോള വർക്ക്‌ഷോപ്പാണെന്ന് ഫോറം മേധാവി മുഹമ്മദ് ബിൻ ഫഹദ് അൽഹാർതി അഭിപ്രായപ്പെട്ടു. വിവരങ്ങളുടെ അതിപ്രസരത്തിനിടയിൽ മാധ്യമ സന്ദേശങ്ങളിൽ വിശ്വാസ്യത വീണ്ടെടുക്കുന്നതിനും ആഴത്തിലുള്ള ആഖ്യാനങ്ങൾ നിർമിക്കുന്നതിനും ഫോറം മുൻഗണന നൽകും. ഖിദ്ദിയ, ദറഇയ ഗേറ്റ് തുടങ്ങിയ സൗദിയുടെ വൻകിട പദ്ധതികളുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന ഇടമായും ഫോറം വേദികൾ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

