വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങാത്തവർക്ക് 50,000 റിയാൽ പിഴയും തടവും; മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം
text_fieldsജിദ്ദ: സൗദിയിലെത്തുന്ന വിദേശികൾ വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നപക്ഷം കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകി. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാത്തവർക്ക് 50,000 റിയാൽ വരെ പിഴയും ആറ് മാസം വരെ തടവും ഇതിനുപുറമെ നാടുകടത്തലും നേരിടേണ്ടിവരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കുന്നതിെൻറ ഭാഗമായാണ് നിലവിലുള്ള ശിക്ഷാ നടപടികളെക്കുറിച്ച് അധികൃതർ വീണ്ടും ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
സൗദിയിലെത്തുന്ന പ്രവാസികളുടെ വിസാ കാലാവധി കഴിഞ്ഞിട്ടും നിയമപ്രകാരം റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ യാത്രാവിവരങ്ങൾ യഥാസമയം അധികൃതരെ അറിയിക്കാത്ത സ്പോൺസർമാർക്കെതിരെയും കടുത്ത നടപടിയുണ്ടാകുമെന്ന് പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തെ താമസം, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹകരണവും മന്ത്രാലയം തേടിയിട്ടുണ്ട്.
നിയമലംഘകരെക്കുറിച്ചുള്ള വിവരങ്ങൾ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിലുള്ളവർ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് അധികൃതരെ അറിയിക്കേണ്ടതാണ്. ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയിലുടനീളം നടപ്പാക്കിവരുന്ന വിപുലമായ സുരക്ഷാ കാമ്പയിെൻറ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം ഈ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

