റിയാദ് കേന്ദ്രീകരിച്ച് സൗദി നയതന്ത്ര നീക്കങ്ങൾ ശക്തം; ഫ്രാൻസ്, പോർച്ചുഗൽ പ്രതിനിധികളുമായി വിദേശകാര്യ മന്ത്രി ചർച്ച നടത്തി
text_fieldsറിയാദ്: പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും ഉഭയകക്ഷി ബന്ധങ്ങളും മുൻനിർത്തി സൗദി അറേബ്യ നയതന്ത്ര ചർച്ചകൾ ശക്തമാക്കുന്നു. ഇതിെൻറ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഫ്രഞ്ച് പ്രസിഡൻറിെൻറ പ്രത്യേക ഉപദേശകയുമായും പോർച്ചുഗൽ വിദേശകാര്യ മന്ത്രിയുമായും നിർണായക ചർച്ചകൾ നടത്തി.
ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്കൻ കാര്യങ്ങൾക്കായുള്ള പ്രത്യേക ഉപദേശക ഡോറ കാറ്റൂട്ടിയുമായി റിയാദിൽ വെച്ചായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രധാന കൂടിക്കാഴ്ച. സൗദി അറേബ്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും ദീർഘകാല സൗഹൃദ ബന്ധങ്ങളും കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും വിശദമായി സംസാരിച്ചു. മിഡിൽ ഈസ്റ്റ് മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും നിലവിലെ സ്ഥിതിഗതികളും വിലയിരുത്തിയ കൂടിക്കാഴ്ചയിൽ ഇരുപക്ഷത്തിനും പൊതുവായ താൽപ്പര്യമുള്ള നിരവധി സുപ്രധാന വിഷയങ്ങളും ചർച്ചയായി.
ഇതിനുപുറമെ, പോർച്ചുഗൽ വിദേശകാര്യ മന്ത്രി പൗലോ രഞ്ചലുമായി അമീർ ഫൈസൽ ബിൻ ഫർഹാൻ ഫോൺ വഴി ബന്ധപ്പെടുകയും നയതന്ത്ര ചർച്ചകൾ നടത്തുകയും ചെയ്തു. 2027-28 കാലയളവിലേക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിലെ താല്ക്കാലിക അംഗമായി പോർച്ചുഗൽ തിരഞ്ഞെടുക്കപ്പെട്ടതാണ് ഈ ചർച്ചയിലെ ഏറ്റവും പുതിയതും പ്രധാനപ്പെട്ടതുമായ വിഷയം. ഈ നേട്ടത്തിൽ സൗദി വിദേശകാര്യ മന്ത്രി പോർച്ചുഗലിന് പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.
പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനവും സഹകരണവും കൂടുതൽ വർദ്ധിപ്പിക്കാൻ സൗദി അറേബ്യ ആഗ്രഹിക്കുന്നതായി അദ്ദേഹം ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കി. മേഖലയിലെ നിലവിലെ നയതന്ത്ര നീക്കങ്ങളും പൊതു താൽപ്പര്യമുള്ള മറ്റ് സുപ്രധാന വിഷയങ്ങളും ഇരു മന്ത്രിമാരും വിശദമായി ചർച്ച ചെയ്തു. ലോകശക്തികളുമായും അന്താരാഷ്ട്ര സമൂഹവുമായും ഒരേസമയം ബന്ധം ദൃഢമാക്കിക്കൊണ്ട് മേഖലയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരാനുള്ള സൗദിയുടെ സജീവമായ ഇടപെടലുകളാണ് ഈ നയതന്ത്ര നീക്കങ്ങളിലൂടെ വ്യക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

