മതപണ്ഡിതരെ വേട്ടയാടുന്നതും രാഷ്ട്രീയ വർഗീയ മുതലെടുപ്പും അംഗീകരിക്കാനാവില്ല: സൗദി ഐ.എം.സി.സി
text_fieldsറിയാദ്: ഭരണഘടനാ മൂല്യങ്ങളും സമത്വവും സംരക്ഷിക്കപ്പെടുന്നതിൽ വിട്ടുവീഴ്ചയില്ലെങ്കിലും അതിെൻറ പേരിൽ മതപണ്ഡിതരെ വേട്ടയാടുന്നതും രാഷ്ട്രീയ വർഗീയ മുതലെടുപ്പിന് ഉപയോഗിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് സൗദി ഐ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സ്വന്തം സംഘടനവേദിയിൽ നടത്തിയ പരാമർശത്തോട് ജനാധിപത്യത്തിൽ ആർക്കും വിയോജിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ അദ്ദേഹത്തിെൻറ വാക്കുകൾ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് വികലമായി വ്യാഖ്യാനിക്കുകയും ഒരു സമൂഹത്തെയാകെ അവഹേളിക്കുന്ന തലത്തിലേക്ക് വിവാദങ്ങൾ കൊണ്ടുപോകുകയും ചെയ്യുന്നത് ആരോഗ്യകരമായ വിമർശനമല്ല, മറിച്ച് ദുരുദ്ദേശ്യപരമായ കടന്നാക്രമണമാണ്.
രാജ്യത്തിെൻറ ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി നിലകൊള്ളുന്ന ബഹുമാന്യനായ ഒരു മതപണ്ഡിതെൻറ കോലം കത്തിച്ചുകൊണ്ട് ബി.ജെ.പി മഹിളാമോർച്ച നടത്തിയ തെരുവ് പ്രകടനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്.
അഭിപ്രായവ്യത്യാസങ്ങളെ വർഗീയ ധ്രുവീകരണത്തിനും വിദ്വേഷ പ്രചാരണത്തിനുമുള്ള ആയുധമാക്കാനുള്ള ഇത്തരം ഹീനമായ നീക്കങ്ങൾ കേരളത്തിെൻറ മണ്ണിൽ വിലപ്പോവില്ല. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനുള്ള ഈ അനാവശ്യ വിവാദങ്ങളും രാഷ്ട്രീയ വേട്ടയാടലുകളും അവസാനിപ്പിക്കണമെന്ന് ഐ.എം.സി.സി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

