സൗദിയിൽ നിന്ന് എക്സിറ്റിൽ പോയവർക്കും പി.സി.സി ലഭിക്കും
text_fieldsറിയാദ്: വിദേശ ജോലിക്ക് നിർബന്ധമായ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) സൗദിയിൽ നിന്ന് എക്സിറ്റിൽ പോയവർക്കും ലഭിക്കും. അതിന് അതാത് നാടുകളിലെ പ്രാദേശിക പൊലീസ് സ്റ്റേഷനിലാണ് അപേക്ഷ നൽകേണ്ടത്. ഏറ്റവും ഒടുവിൽ നിശ്ചിത കാലയളവിൽ തങ്ങിയതോ ജോലി ചെയ്തതോ ആയ രാജ്യത്തെ പൊലീസിൽ നിന്ന് ലഭിക്കുന്ന ഇൗ ക്ലിയറൻസ് സർട്ടിഫിക്കറ്റ് യു.എ.ഇ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ നിർബന്ധമാക്കിയതോടെയാണ് പി.സി.സി ആവശ്യക്കാരുടെ എണ്ണം കൂടിയത്. സൗദിയിൽ നിലവി്ള്ളവർക്ക് പി.സി.സി ലഭിക്കാനുള്ള മാർഗം സംബന്ധിച്ച് കഴിഞ്ഞ ദിവസം ‘ഗൾഫ് മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് വായനക്കാരിൽ നിന്നുണ്ടായ അന്വേഷണങ്ങളിൽ കൂടുതലും ഇതിനകം എക്സിറ്റിൽ നാടുകളിലേക്ക് മടങ്ങിയവർക്ക് പി.സി.സി ലഭിക്കുമോ എന്നതായിരുന്നു. ലഭിക്കുമെന്നാണ് അധികൃതരിൽ നിന്ന് ലഭ്യമായ വിവരം. ഇതിന് നിലവിൽ സൗദിയിലുള്ള ബന്ധുവിനെയാണ് ആവശ്യക്കാരൻ ചുമതലപ്പെടുത്തേണ്ടത്.
അതിന് മുമ്പ് തെൻറ പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ അപേക്ഷ നൽകണം. ബന്ധുവിനെ ചുമതലപ്പെടുത്തി നോട്ടറി അഡ്വക്കേറ്റിൽ നിന്ന് മുദ്രപത്രത്തിൽ ലഭിക്കുന്ന പവർ ഒാഫ് അറ്റോർണി അപേക്ഷയോടൊപ്പം ഹാജരാക്കണം. ജില്ല പൊലീസ് സൂപ്രണ്ട് ഒാഫീസിലെ ബയോമെട്രിക്കൽ ഇൻഫർമേഷൻ വിഭാഗത്തിലേക്ക് അയക്കുന്ന അപേക്ഷയിന്മേൽ നടപടിക്രമങ്ങൾക്ക് അനുസൃതമായി പവർ ഒാഫ് അറ്റോർണി സാക്ഷ്യപ്പെടുത്തി കിട്ടും. ഇത് സൗദിയിലുള്ള ബന്ധു വഴി റിയാദിലെ ഇന്ത്യൻ എംബസി/ജിദ്ദ കോൺസുലേറ്റിൽ എത്തിക്കലാണ് അടുത്ത നടപടി. പി.സി.സിക്കുള്ള നിശ്ചിത അപേക്ഷ ഫോറവും 94 റിയാൽ ഫീസും ഇതോടൊപ്പം നൽകണം.
എംബസിയുടെ ഒൗട്ട്സോഴ്സിങ് ഏജൻസി വഴിയാണ് അപേക്ഷിക്കേണ്ടത്. എംബസി/കോൺസുലേറ്റിൽ നിന്ന് നോ ഒബ്ജക്ഷൻ രേഖപ്പെടുത്തി കിട്ടുന്ന അപേക്ഷ സൗദി വിദേശകാര്യ മന്ത്രാലയത്തിൽ സാക്ഷ്യപ്പെടുത്തലിന് ഹാജരാക്കണം. 50 റിയാലാണ് ഫീസ്. സാക്ഷ്യപ്പെടുത്തി കഴിഞ്ഞാൽ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് നൽകണം. ഇവിടെ നിന്ന് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പി.സി.സി അനുവദിക്കും. പുതിയ സാഹചര്യത്തിൽ അപേക്ഷകനായി ചുമതലപ്പെടുത്തിയയാൾക്ക് ഇത് നേരിട്ട് ലഭിക്കില്ല. പൊലീസ് എംബസി/േകാൺസുലേറ്റ് പ്രതിനിധിക്കേ കൈമാറൂ. അവർ വഴി അപേക്ഷകന് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.