ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്ന് ഉറപ്പാക്കി സൗദി ഭരണകൂടം
text_fieldsലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ് അലി റിയാദിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
റിയാദ്: ആഗോളതലത്തിൽ പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിലും രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ സൗദി ഭരണകൂടം നൽകുന്ന വലിയ പിന്തുണയെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ് അലി പ്രകീർത്തിച്ചു. റിയാദിൽ ലുലുവിെൻറ അതിവേഗ ഡെലിവറി സേവനമായ ‘ലുലു മിനിറ്റ്സ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളിൽ പോലും ജനങ്ങൾക്ക് തടസ്സമില്ലാതെ ഭക്ഷണസാധനങ്ങൾ ലഭ്യമാക്കാൻ സർക്കാർ നൽകുന്ന കരുതൽ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ലോകം വലിയ വെല്ലുവിളികൾ നേരിട്ടപ്പോൾ പോലും സൗദി അറേബ്യയിൽ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ ഭരണകൂടം സജീവമായി ഇടപെട്ടിട്ടുണ്ട്. അത്യാവശ്യ സാധനങ്ങൾ എത്തിക്കാൻ സൗദി ഗവൺൻറ്ന്റ് ലുലു ഗ്രൂപ്പിന് പ്രത്യേക വിമാനം അനുവദിച്ചു നൽകുകയും ഏത് രാജ്യത്തുനിന്നും സാധനങ്ങൾ എത്തിക്കാൻ സൗദി എയർലൈൻസിെൻറ സേവനം ലഭ്യമാക്കുകയും ചെയ്തു. ഇതിലൂടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ടൺ കണക്കിന് ഫ്രഷ് ഉൽപന്നങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളും തടസ്സമില്ലാതെ വിപണിയിൽ എത്തിക്കാൻ സാധിച്ചു. വ്യാപാരികളോട് ‘നിങ്ങൾക്ക് വേണ്ടി ഞങ്ങൾക്ക് എന്താണ് ചെയ്യാൻ കഴിയുക’ എന്ന് അന്വേഷിക്കുന്ന സൗദി മന്ത്രിമാരുടെ ക്രിയാത്മക സമീപനം രാജ്യത്തിെൻറ ഭക്ഷ്യ സുരക്ഷാ രംഗത്ത് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി കാലത്തും പ്രവാസികൾ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കാത്തത് ഇവിടുത്തെ സുരക്ഷിതത്വത്തിൽ പൂർണ വിശ്വാസമുള്ളതുകൊണ്ടാണെന്ന് യൂസഫ് അലി ചൂണ്ടിക്കാട്ടി. ഭക്ഷണസാധനങ്ങൾക്കോ വെള്ളത്തിനോ വൈദ്യുതിക്കോ ഇവിടെ ഒരു കുറവുമില്ല. സ്വദേശികളെയും പ്രവാസികളെയും ഒരുപോലെയാണ് ഭരണകൂടം സംരക്ഷിക്കുന്നത്. കൊറോണ കാലത്ത് സൗജന്യ വാക്സിനും ചികിത്സയും നൽകി നമ്മെ കാത്ത സൗദി ഭരണനേത്യത്വത്തോട് നാം എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി കിരീടാവകാശിയുടെ ‘വിഷൻ 2030’ പദ്ധതികൾക്ക് കരുത്തുപകരാൻ ലുലു ഗ്രൂപ്പും സജ്ജമാണ്. ഇതിെൻറ ഭാഗമായാണ് ഡിജിറ്റൽ യുഗത്തിനനുസരിച്ചുള്ള ‘ലുലു മിനിറ്റ്സ്’ ഡെലിവറി സേവനം ആരംഭിച്ചത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസും ഡിജിറ്റലൈസേഷനും പ്രയോജനപ്പെടുത്തി മിനിറ്റുകൾക്കുള്ളിൽ ഉപഭോക്താക്കളിലേക്ക് ഉൽപന്നങ്ങൾ എത്തിക്കുന്ന ഈ സംവിധാനം റിയാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ലഭ്യമാണ്. ലുലുവിൽ ജോലി ചെയ്യുന്ന 4000 സൗദി പൗരന്മാരിൽ 2100 പേരും സ്ത്രീകളാണെന്നത് അഭിമാനകരമായ നേട്ടമാണെന്നും റിയാദ് മെട്രോയിലെ പ്രോജക്റ്റുകൾ ഉൾപ്പെടെ 20 പുതിയ പദ്ധതികൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ജി.സി.സി രാജ്യങ്ങളിലെ ഭരണാധികാരികളുടെ കരുത്തുറ്റ നേതൃത്വത്തിൽ വരുംകാലം കൂടുതൽ തൊഴിലവസരങ്ങളും സാമ്പത്തിക വളർച്ചയും ഉണ്ടാകുമെന്നും ഒരുതരത്തിലുള്ള സാമ്പത്തിക മാന്ദ്യവും ഈ രാജ്യങ്ങളെ ബാധിക്കില്ലെന്നും യൂസഫ് അലി ശുഭപ്രതീക്ഷ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

