ഉത്സവമായി സൗദി സ്ഥാപകദിനാചരണം: ബോളീവാർഡിൽ പുനർജനിച്ചു പുരാതന അറേബ്യ
text_fieldsറിയാദ്: അറബനമുട്ടിന്റെ താളത്തിനൊത്ത് 'അർദ' പാരമ്പര്യ നൃത്തച്ചുവടുവെച്ച് ഒരു അറബിക്കഥയിലെ രംഗംപോലെ ആടിത്തിമിർത്ത ആഘോഷം. പൗരാണിക വേഷഭൂഷാദികൾ അണിഞ്ഞെത്തിയ ആബാലവൃന്ദം ജനങ്ങൾ റിയാദിലെ ബോളീവാർഡ് നഗരതെരുവുകളിൽ പുനഃസൃഷ്ടിച്ചത് പുരാതന അറേബ്യ.
അറബിക്കുപ്പായമായ 'തൗബി'നു മുകളിൽ പൊന്നിൻകരയുള്ള കറുത്ത ബിശ്തും (കവചം) തലയിലെ തട്ടമായ ഷിമാഗിനു മുകളിൽ സ്വർണനൂലിൽ നെയ്തെടുത്ത അഖാലും (വട്ട്) ധരിച്ച് വയോധികർ മുതൽ പിഞ്ചുകുഞ്ഞുങ്ങൾ വരെ അണിനിരന്ന് അക്ഷരാർഥത്തിൽ പുരാതന അറേബ്യ പുനർജനിക്കുന്ന കാഴ്ചക്കാണ് സൗദി സ്ഥാപകദിനാഘോഷം സാക്ഷിയായത്.
റിയാദ് സീസൺ ആഘോഷങ്ങളുടെ പ്രധാന വേദിയായ ബോളീവാർഡിൽ നടന്ന സ്ഥാപക ദിനാഘോഷത്തിലേക്ക് ചൊവ്വാഴ്ച വൈകീട്ട് നാലോടെ ജനങ്ങളൊഴുകിയെത്തുകയായിരുന്നു. സൗദി ചരിത്രവും സംസ്കാരവും ഹൃദയത്തോട് ചേർത്താണ് അവരെല്ലാം ഒത്തുചേർന്നത്. തലമുറകളായി കൈമാറിവന്ന് അറബ് വീടുകളിൽ മൂല്യത്തോടെ സൂക്ഷിക്കുന്ന പൂർവികരുടെ വസ്ത്രവും ആഭരണവും അണിഞ്ഞാണ് ബഹുഭൂരിപക്ഷവും ഉത്സവ നഗരിയിലേക്ക് പ്രവേശിച്ചത്.
ദശാബ്ദങ്ങൾക്കുമുമ്പ് വിവാഹ ദിനത്തിൽ വരനും വധുവും ധരിക്കുന്ന വസ്ത്രം അണിഞ്ഞു വന്നവരുമുണ്ട് ഇക്കൂട്ടത്തിൽ. ദക്ഷിണ സൗദിയിൽനിന്ന് കർഷകരും മത്സ്യത്തൊഴിലാളികളും തനത് വേഷത്തിലെത്തി ആഘോഷത്തിന് മാറ്റുകൂട്ടി. മുല്ലപ്പൂമാലയണിഞ്ഞും തലയിൽ പൂകൊണ്ടുണ്ടാക്കിയ കിരീടംവെച്ചും ജീസാനിൽ നിന്നെത്തിയവർ ശ്രദ്ധയാകർഷിച്ചു.
സൗദിയുടെ പാരമ്പര്യ വസ്ത്രം ധരിക്കുന്നത് തങ്ങൾക്ക് വൈകാരിക അനുഭവമാണെന്ന് പരിപാടിക്കെത്തിയവരിൽ ചിലർ അഭിപ്രായപ്പെട്ടു. പരമ്പരാഗത വസ്ത്രം അണിഞ്ഞെത്തുന്നവർക്ക് ആഘോഷനഗരിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ നേരത്തേ അറിയിച്ചിരുന്നു. സൗദിയുടെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നെത്തിയ കലാകാരന്മാരും ആസ്വാദകരും ഓരോ കൂട്ടങ്ങളായി കവിതചൊല്ലിയും പാട്ടുപാടിയും പുരാതന അറേബ്യയുടെ തെരുവ് തീർക്കുംവിധം പുലരുവോളം നഗരിയെ ഹൃദ്യമാക്കി. പ്രധാനവേദി വിഖ്യാത സിറിയൻ ഗായിക അസ്സല നസ്റിയുടെ പ്രകടനത്തിന് വഴിമാറിയപ്പോൾ ആർത്തിരമ്പിയ ആസ്വാദകരുടെ ആരവത്തിൽ ഉത്സവനഗരി മുങ്ങി. ഭാഷ അറിയാത്തവരെപ്പോലും കീഴ്പ്പെടുത്തുന്ന മാന്ത്രിക ആലാപനത്തിനൊപ്പം അറബിയറിയാത്ത വിദേശികളും ഒഴുകി.
മണൽ നെരിപ്പോടിൽ ഊതിക്കാച്ചിയെടുത്ത അസ്സലയുടെ വരികൾ വൈകാരികതയോടെ ഏറ്റുപാടാൻ വേദിയിലുണ്ടായിരുന്നത് അസംഖ്യം ആരാധകർ. സൗദിയിൽ ഏറെ ആരാധകരുള്ള ഈജിപ്ഷ്യൻ ഗായകൻ റാമി ജമാലാണ് പിന്നീട് പ്രേക്ഷകർക്കു മുന്നിലെത്തിയത്. തണുത്ത രാത്രിയിലും മിഴി അടയാതെ പ്രേക്ഷകരെ പിടിച്ചുനിർത്തുന്ന അത്ഭുതസ്വരം. ആസ്വാദകരുടെ ഹൃദയത്തിലേക്ക് നേരിട്ട് സംവേദനം ചെയ്യുന്ന വ്യത്യസ്തമായ ശൈലിയും ശരീരഭാഷയുമാണ് റാമിയിലേക്ക് ആരാധകരെ കൂടുതൽ അടുപ്പിക്കുന്നത്. പരിപാടിക്കെത്തിയ വിദേശികൾക്ക് ബോളീവാർഡിലെ കാഴ്ചകൾ അത്ഭുതവും ആശ്ചര്യവുമുണ്ടാക്കി. സൗദി സ്ഥാപകദിനത്തിൽ കലാപരമായ ആസ്വാദനത്തിലൂടെ ചരിത്രം പഠിക്കാനുള്ള അവസരമാണ് സംഘാടകർ നൽകിയതെന്ന് ഇവരിൽ ചിലർ പ്രതികരിച്ചു. സൗദി ദേശീയദിനം പൊലിപ്പിക്കാൻ വ്യത്യസ്തതയോടെയും കലാപരമായും കടന്നുവന്ന സന്ദർശകരെ കൂറ്റൻ സ്ക്രീനുകളിൽ അറേബ്യയുടെ ചരിത്രവും ചിഹ്നങ്ങളും സ്ഥാപകദിന ലോഗോയും പ്രദർശിപ്പിച്ചാണ് ബോളീവാർഡ് വരവേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.