മക്ക സംയുക്ത പ്രതിരോധ കരാർ: പശ്ചിമേഷ്യയുടെ സുരക്ഷയും സ്ഥിരതയുമാണ് ലക്ഷ്യം; സൗദി വിദേശകാര്യ മന്ത്രി
text_fieldsസൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ
മക്ക: സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ ചേർന്ന് ഒപ്പുവെച്ച ചരിത്രപരമായ മക്ക സംയുക്ത പ്രതിരോധ കരാർ, മേഖലയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിൽ മൂന്ന് രാജ്യങ്ങൾക്കുമുള്ള ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രതിഫലനമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പ്രസ്താവിച്ചു.
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, തുർക്കിയ പ്രസിഡൻറ് റജബ് തയ്യിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ഷെരീഫ് എന്നിവരാണ് പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. പരസ്പര സൗഹൃദപരവും തന്ത്രപരവുമായ ബന്ധങ്ങളുടെ ആഴമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
സംയുക്ത പ്രതിരോധ സഹകരണ രംഗത്തെ സുപ്രധാന നാഴികക്കല്ലാണ് ഈ കരാർ. മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന വെല്ലുവിളികളെയും ഭീഷണികളെയും സംയുക്തമായി നേരിടാനുള്ള ആഗ്രഹത്തിെൻറ സാക്ഷാത്കാരമാണിത്. ജനങ്ങളുടെ ക്ഷേമവും പ്രാദേശിക അന്തരീക്ഷത്തിലെ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതോടൊപ്പം, വികസനത്തിെൻറയും സമൃദ്ധിയുടെയും പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ മൂന്ന് രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളെയാണ് ഈ കരാർ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കരാറിെൻറ വിശദാംശങ്ങളും ലക്ഷ്യങ്ങളും വ്യക്തമാക്കിക്കൊണ്ട് സൗദി വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അംബാസഡർ ഡോ. റാഇദ് ഖർമാലിയും രംഗത്തെത്തി. ഏതെങ്കിലും രാജ്യവുമായുള്ള സംഘർഷം വർധിപ്പിക്കാനോ പുതിയ രാഷ്ട്രീയ-സൈനിക കൂട്ടായ്മകൾ രൂപവത്കരിക്കാനോ ഉള്ളതല്ല മക്ക പ്രതിരോധ കരാറെന്ന് അദ്ദേഹം വ്യക്തമാക്കി.
സൗദി, തുർക്കിയ, പാകിസ്താൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള സുരക്ഷയും തന്ത്രപരമായ പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുകയാണ് ഇതിെൻറ പ്രധാന ലക്ഷ്യം. വർഷങ്ങൾ നീണ്ട വിശദമായ ചർച്ചകൾക്കൊടുവിലാണ് കരാർ രൂപംകൊണ്ടതെന്നും, പ്രാദേശിക സുരക്ഷയുടെയും സ്ഥിരതയുടെയും ചട്ടക്കൂടിൽ നിന്നുകൊണ്ട് പ്രതിരോധ സഹകരണം വിപുലീകരിക്കാനുള്ള മൂന്ന് രാജ്യങ്ങളുടെയും താൽപ്പര്യമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഈ രാജ്യങ്ങൾ ഒപ്പുവെച്ചിട്ടുള്ള മറ്റ് ഉഭയകക്ഷി, ബഹുകക്ഷി കരാറുകളെ മക്ക കരാർ റദ്ദാക്കുകയോ അവയ്ക്ക് പകരമാവുകയോ ചെയ്യുന്നില്ലെന്ന് ഡോ. റാഇദ് ഖർമാലി അറിയിച്ചു. രാജ്യത്തിെൻറ ഗൾഫ്, അറബ്, അന്താരാഷ്ട്ര ബന്ധങ്ങളെ ബാധിക്കുന്ന വിധത്തിലല്ല ഇത് വിഭാവനം ചെയ്തിട്ടുള്ളത്; മറിച്ച് തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തി മേഖലയിൽ ശാന്തിയും സ്ഥിരതയും ഉറപ്പാക്കുന്ന സൗദിയുടെ നയത്തിന് അനുസൃതമായാണ് കരാർ നടപ്പാക്കുന്നത്.
കരാറിലെ പ്രധാന വ്യവസ്ഥ അനുസരിച്ച്, മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെ ഉണ്ടാകുന്ന സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കും എതിരെയുള്ള ആക്രമണമായി കണക്കാക്കും. ഇത് സംയുക്ത പ്രതിരോധ സംവിധാനത്തെ കൂടുതൽ ശക്തമാക്കുകയും പ്രതിരോധ ശേഷി വികസിപ്പിക്കുന്നതിനും, സൈന്യങ്ങൾ തമ്മിലുള്ള സഹകരണം ഏകോപിപ്പിക്കുന്നതിനും, വിവിധ പ്രതിരോധ മേഖലകളിലെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും വഴിതുറക്കുകയും ചെയ്യും.
അണുബോംബ് നിർമാണ ശ്രമങ്ങളുമായോ ആയുധ മത്സരവുമായോ ഈ കരാറിന് യാതൊരു ബന്ധവുമില്ലെന്ന് അണ്ടർ സെക്രട്ടറി എടുത്തുപറഞ്ഞു. കൂടാതെ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക ചേരിയോ സാമുദായിക കൂട്ടായ്മയോ രൂപവത്കരിക്കാൻ ലക്ഷ്യമിട്ടുള്ളതുമല്ല ഇത്. പ്രദേശത്ത് സുരക്ഷയും സമാധാനവും സ്ഥിരതയും ശക്തിപ്പെടുത്താൻ സഹായിക്കുന്ന നിയമാനുസൃത പ്രതിരോധ സഹകരണ തത്വങ്ങളിലാണ് ഈ ചരിത്ര കരാർ അധിഷ്ഠിതമായിരിക്കുന്നതെന്നും അൽഖർമാലി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

