രാജ്യത്തിെൻറ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ബ്രിക്സ് ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി സൗദി വിദേശകാര്യ മന്ത്രി
text_fieldsന്യൂഡൽഹിയിൽ ബ്രിക്സ് യോഗത്തിനെത്തിയ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നു
റിയാദ്: രാജ്യത്തിെൻറ സുരക്ഷയും ഭൗമശാസ്ത്രപരമായ പരമാധികാരവും ആസ്തികളുടെ സംരക്ഷണവും യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും അതീതമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് ന്യായീകരണങ്ങളുടെ പേരിലായാലും തങ്ങളുടെ രാജ്യത്തെയോ തന്ത്രപ്രധാന സ്ഥാപനങ്ങളെയോ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗീകരിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
മേഖലയിൽ തുടരുന്ന സംഘർഷങ്ങൾ പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അതിനാൽ തർക്കങ്ങൾ ലഘുകരിച്ച് നയതന്ത്ര-രാഷ്ട്രീയ പരിഹാരങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് രാജ്യങ്ങളുടെ പരമാധികാരവും സ്വാതന്ത്ര്യവും മാനിക്കുകയും ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകൾ അവസാനിപ്പിക്കുകയും ചെയ്യാതെ മേഖലയിൽ സുസ്ഥിരത സാധ്യമാകില്ല.
ഹുർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമുദ്രപാതകളിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് ആഗോള ഊർജ്ജ സുരക്ഷയ്ക്കും വാണിജ്യത്തിനും അത്യാവശ്യമാണ്. ഈ പാതകളിലുണ്ടാകുന്ന തടസ്സങ്ങൾ അന്താരാഷ്ട്ര വിപണികളെയും ആഗോള വിതരണ ശൃംഖലയെയും ദോഷകരമായി ബാധിക്കും.
ഗൾഫ് മേഖലയുടെ സ്ഥിരത എന്നത് വെറുമൊരു പ്രാദേശിക വിഷയമല്ലെന്നും അത് ആഗോള സമ്പദ്വ്യവസ്ഥയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര താൽപ്പര്യമാണെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനായി സംയുക്ത അന്താരാഷ്ട്ര ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

