തൊഴിൽ വിസയെന്ന് പറഞ്ഞ് സന്ദർശക വിസ നൽകി: തട്ടിപ്പിൽ കുടുങ്ങിയ തെലങ്കാന സ്വദേശിക്ക് മലയാളികൾ തുണയായി
text_fieldsറിയാദ്: വിസ തട്ടിപ്പും രോഗവും മൂലം ദുരിതത്തിലായ തെലങ്കാന സ്വദേശിക്ക് മലയാളികൾ തുണയായി. തൊഴിൽ വിസയാണെന്ന് കരുതി സന്ദർശക വിസയിൽ റിയാദിലെത്തി കുടുങ്ങിയ ഹുസ്നാബാദ് സ്വദേശി ഗാര്‍ലപറ്റി രാജറെഡിയാണ് സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ നാടണഞ്ഞത്. 65,000 രൂപ വാങ്ങിയാണ് ഒരു വർഷം മുമ്പ് തൊഴിൽ വിസയെന്ന് ധരിപ്പിച്ച് സന്ദർശക വിസയിൽ ഏജൻറ് സൗദിയിലേക്ക് കയറ്റിവിട്ടത്. റിയാദ് വിമാനത്താവളത്തില്‍ നിന്ന് സ്പോൺസര്‍ എന്ന് പറഞ്ഞ് ഒരു സ്വദേശി പൗരന്‍ കൂട്ടിക്കൊണ്ടുപോകുയായിരുന്നത്രെ.
കിലോമീറ്ററുകള്‍ അകലെയുള്ള കൃഷിത്തോട്ടത്തിലേക്കാണ് കൊണ്ടുപോയത്. ഒരു വർഷമായിട്ടും ശമ്പളം കിട്ടാതായേതാടെയാണ് താൻ തൊഴിൽ വിസയിലല്ല എത്തിയിരിക്കുന്നതെന്നും സന്ദർശക വിസ തന്ന് എജൻറ് ചതിക്കുകയായിരുന്നെന്നും മനസിലായത്. ഗത്യന്തരമില്ലാതെ മൂന്ന് മാസം മുമ്പ് കൃഷി തോട്ടത്തില്‍ നിന്ന് രക്ഷപെട്ട് റിയാദ് നഗരത്തിലെത്തിയ അയാൾ അന്തിയുറങ്ങാൻ പോലും ഇടം കിട്ടാതെ തെരുവിൽ കഴിഞ്ഞുകൂടുകയായിരുന്നു. തെരുവ് ജീവിതം അസുഖബാധിതനുമാക്കി.
ഗുരുതരരോഗം ബാധിച്ച് അവശനായി തെരുവിൽ കിടന്ന ഇയാളെ ആരോ ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധപരിശോധനയില്‍ വൃക്കസംബന്ധമായും മറ്റും അസുഖമുണ്ടെന്ന് മനസിലായി. ഒന്നരമാസം ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞു. ഡിസ്ചാർജ് ചെയ്തെങ്കിലും ആരും തിരിഞ്ഞുനോക്കാനില്ലാതെ പോകാനിടമില്ലാതെ അവിടെ തന്നെ കഴിേയണ്ടിവന്നു. ഇത് ശ്രദ്ധയിൽ പെട്ട ആശുപത്രി ജീവനക്കാരിയും പി.എം.എഫ് റിയാദ് ഘടകം മഹിളാസംഘം പ്രസിഡൻറുമായ ഷീല രാജു സഹായിക്കാൻ മുന്നോട്ടുവരികയായിരുന്നു. എംബസിയില്‍ പോകാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു.
എംബസിയിലെത്തിയപ്പോൾ ലേബര്‍ അറ്റാഷെ പി. രാജേന്ദ്രന്‍ നാട്ടിൽ പോകുന്നതിനുള്ള യാത്രാരേഖകൾ ശരിയാക്കാൻ സി.ഒ.പി.എം എന്ന സംഘടനയുടെ പ്രസിഡൻറ് അയൂബ് കരൂപടന്നയെ ചുമതലപ്പെടുത്തി. ജയന്‍ കൊടുങ്ങല്ലൂര്‍, ഋഷി ലത്തീഫ് എന്നിവരുടെ സഹായത്തോടെ താല്‍കാലികമായി താമസ സൗകര്യം ഒരുക്കുകയും അഞ്ചുദിവസം കൊണ്ട് നാട്ടിൽ പോകുന്നതിനുള്ള വിമാന ടിക്കറ്റ് ഉള്‍പ്പടെയുള്ള യാത്രാരേഖകള്‍ തയാറാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നാട്ടിലേക്ക് യാത്ര തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.