ഇന്ത്യയിൽ സൗദി ഈന്തപ്പഴത്തിന് പ്രിയമേറുന്നു; കയറ്റുമതിയിൽ 25 ശതമാനം വർധനവ്
text_fieldsറിയാദ്: ആഗോള വിപണിയിൽ സൗദി ഈന്തപ്പഴത്തിന് ആവശ്യക്കാർ ഏറുന്നു. 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2025-ൽ ഇന്ത്യയിലേക്കുള്ള ഈന്തപ്പഴ കയറ്റുമതിയിൽ 25 ശതമാനത്തിെൻറ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയതായി നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്‌സ് വെളിപ്പെടുത്തി.
ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025 വർഷത്തിൽ സൗദി അറേബ്യയുടെ ആകെ ഈന്തപ്പഴ കയറ്റുമതി മൂല്യം 193.8 കോടി റിയാലിലെത്തി. ഏഷ്യൻ രാജ്യങ്ങളിൽ സൗദി ഈന്തപ്പഴത്തിെൻറ ഉപഭോഗം വർധിച്ചു വരുന്നത് ഈ മേഖലയിലെ മികച്ച വളർച്ചയ്ക്ക് അടിവരയിടുന്നു. നിലവിൽ ലോകത്തെ 125-ലധികം രാജ്യങ്ങളിലേക്ക് സൗദിയിൽ നിന്നുള്ള ഈന്തപ്പഴം എത്തുന്നുണ്ട്.
ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം വിതരണ ശൃംഖലകൾ ആധുനികവൽക്കരിക്കാനും പുതിയ വിപണികൾ കണ്ടെത്താനും നടത്തുന്ന നിരന്തര ശ്രമങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിെൻറ എണ്ണയിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പായാണ് ഈ വികാസത്തെ വിലയിരുത്തുന്നത്.
കാർഷിക മേഖലക്ക് നൽകുന്ന പിന്തുണയും, ഉൽപ്പാദന-വിപണന രംഗത്തെ കാര്യക്ഷമതയും ഈ വളർച്ചക്ക് കരുത്തേകി. അന്താരാഷ്ട്ര വിപണിയിൽ സൗദി ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കാൻ സർക്കാർ ആവിഷ്കരിച്ച വിവിധ പദ്ധതികൾ ഈന്തപ്പഴത്തെ ഒരു ആഗോള തന്ത്രപ്രധാന ഉൽപ്പന്നമായി ഉയർത്താൻ സഹായിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

