സൗദി ഈത്തപ്പഴ വിപണിക്ക് കരുത്തേകാൻ ലുലുവും എൻ.സി.പി.ഡിയും കൈകോർക്കുന്നു
text_fieldsറിയാദ്: സൗദി അറേബ്യയിലെ ഈത്തപ്പഴ കാർഷിക വിപണിക്ക് പുതിയ ഉണർവ് നൽകുന്നതിനായി ലുലു ഹൈപ്പർമാർക്കറ്റും നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്‌സും (എൻ.സി.പി.ഡി) ധാരണാപത്രം ഒപ്പുവെച്ചു. കരാറിന് പിന്നാലെ, സൗദി അറേബ്യയിലെ ലുലു ഔട്ട്‌ലെറ്റുകളിൽ രാജ്യത്തെ ഏറ്റവും വലിയ ‘ഡേറ്റ്‌സ് ഫെസ്റ്റിവലി’ന് ഔദ്യോഗിക തുടക്കമായി.
എൻ.സി.പി.ഡി ആക്ടിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് ബിൻ മുഹമ്മദ് അൽ മൗസയും ലുലു ഹൈപ്പർമാർക്കറ്റ്സ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസും ചേർന്നാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. സൗദിയിലെ വിവിധ കാർഷിക സഹകരണ സംഘങ്ങളിൽനിന്നുള്ള മികച്ച ഗുണനിലവാരമുള്ള ഫ്രഷ് ഈത്തപ്പഴങ്ങളും അനുബന്ധ ഉൽപന്നങ്ങളും നേരിട്ട് ലുലു ഹൈപ്പർമാർക്കറ്റുകൾ വഴി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രാദേശിക ഈത്തപ്പഴ കർഷകരെ പിന്തുണക്കാനും അവർക്ക് റീട്ടെയിൽ വിപണിയിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാക്കാനും ഈ പങ്കാളിത്തം വഴി സാധിക്കും. ഉയർന്ന ഗുണനിലവാരമുള്ള സൗദി ഈത്തപ്പഴങ്ങളെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ലുലുവിെൻറ വിപുലമായ വിപണന ശൃംഖല സൗദിയുടെ കാർഷിക മേഖലയുടെ വളർച്ചക്കും സുസ്ഥിരതക്കും വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്‌സുമായുള്ള പങ്കാളിത്തം പ്രാദേശിക കർഷകരെ ശാക്തീകരിക്കുന്നതിനും സൗദിയുടെ സമ്പന്നമായ കാർഷിക പാരമ്പര്യത്തെ ആദരിക്കുന്നതിനുമുള്ള ലുലുവിെൻറ പ്രതിബദ്ധതയുടെ തെളിവാണ് എന്ന് ലുലു ഹൈപ്പർമാർക്കറ്റ്സ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് വ്യക്തമാക്കി. ഫെസ്റ്റിവലിലൂടെ ഉന്നത ഗുണനിലവാരമുള്ള ഫ്രഷ് ഈന്തപ്പഴങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനൊപ്പം കർഷകർക്ക് മികച്ച വിപണന സാധ്യതകൾ തുറന്നുനൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈത്തപ്പഴ വിളവെടുപ്പ് കാലമായതിനാൽ വിപുലമായ ഇനങ്ങളാണ് ഫെസ്റ്റിവലിൽ ഒരുക്കിയിരിക്കുന്നത്. പ്രിയമേറിയ റാബിയ റുത്താബ്, ശീഷി, ഇഖ്ലാസ്, ബെർഹി, ഖുനൈസി, അജ്വ, മദ്ജൂൽ, സുഖരി, സഖാവി, ഖലാസ് ഉൾപ്പെടെയുള്ള എല്ലാ പ്രധാന ഫ്രഷ് ഈന്തപ്പഴ ഇനങ്ങളും ഏറ്റവും ആകർഷകമായ വിലക്കുറവിൽ ലുലുവിൽ ലഭ്യമാണ്. പ്രാദേശിക കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുമുള്ള മികച്ച റീട്ടെയിൽ പ്ലാറ്റ്‌ഫോം കൂടിയാണ് ലുലു ഈ മേളയിലൂടെ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

