ജിദ്ദയിൽ സൗദി കിരീടാവകാശി - പാകിസ്താൻ പ്രധാനമന്ത്രി നിർണായക കൂടിക്കാഴ്ച
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ശഹബാസ് ഷെരീഫും ജിദ്ദയിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ
ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ശഹബാസ് ഷെരീഫും ജിദ്ദയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സുദൃഢവുമായ ഉഭയകക്ഷി ബന്ധം അവലോകനം ചെയ്ത നേതാക്കൾ, വിവിധ മേഖലകളിൽ സഹകരണം കൂടുതൽ വിപുലപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ ആലോചിച്ചു.
മേഖലയിൽ നിലവിലുള്ള സൈനിക സംഘർഷങ്ങളും അവ ഉയർത്തുന്ന വെല്ലുവിളികളുമാണ് കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാവിഷയമായത്. നിലവിലെ സാഹചര്യങ്ങൾ മധ്യ പൗരസ്ത്യ മേഖലയുടെയും ആഗോളതലത്തിെൻറയും സുരക്ഷയെയും സ്ഥിരതയെയും എപ്രകാരം ബാധിക്കുമെന്ന കാര്യത്തിൽ ഇരുനേതാക്കളും ആശങ്ക രേഖപ്പെടുത്തി.
സമാധാനം പുനഃസ്ഥാപിക്കുന്നതിനായി സംയുക്തമായ പരിശ്രമങ്ങൾ ഏകോപിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. സൗദി പക്ഷത്തുനിന്ന് സ്റ്റേറ്റ് മന്ത്രിയും നാഷനൽ സെക്യൂരിറ്റി അഡ്വൈസറുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽ ഐബാൻ, ജനറൽ ഇൻറലിജൻസ് മേധാവി ഖാലിദ് ബിൻ അലി അൽ ഹുമൈദാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പാകിസ്ഥാൻ പ്രതിനിധി സംഘത്തിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാർ, കരസേനാ മേധാവി ജനറൽ സയ്യിദ് ആസിം മുനീർ എന്നിവരും സന്നിഹിതരായിരുന്നു.
സന്ദർശനം പൂർത്തിയാക്കി വ്യാഴാഴ്ച മടങ്ങിയ പ്രധാനമന്ത്രി ശഹബാസ് ഷെരീഫിന് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ യാത്രയയപ്പാണ് നൽകിയത്. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് അദ്ദേഹത്തെ യാത്രയാക്കാൻ നേരിട്ടെത്തി.
ജിദ്ദ ഡെപ്യൂട്ടി മേയർ എൻജി. അലി അൽ ഖർനി, ജിദ്ദ പൊലീസ് ഡയറക്ടർ മേജർ ജനറൽ സുലൈമാൻ ബിൻ ഒമർ അൽ തുവൈരിബ്, മക്ക മേഖലയിലെ റോയൽ പ്രോട്ടോക്കോൾ ഡയറക്ടർ അഹമ്മദ് അബ്ദുല്ല ബിൻ സഫർ എന്നിവരും യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു.
ഫോട്ടോ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ശഹബാസ് ഷെരീഫും ജിദ്ദയിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

