അജ്ഞാതർ ഇഖാമയുടെ പകർപ്പ് ദുരുപയോഗം ചെയ്തു: വാറ്റ് കേസിൽ മൂന്ന് മാസമായി മലയാളി ജയിലിൽ
text_fieldsജുബൈൽ: അഞ്ജാതർ ഇഖാമയുടെ പകർപ്പ് ദുരുപയോഗം ചെയ്ത് കെട്ടിടം വാടകക്കെടുത്ത് മദ്യം വാറ്റിയതിെൻറ പേരിൽ മലയാളി യുവാവ് നാല് മാസമായി ജയിലിൽ. ജുബൈലിൽ ടാക്സി ഡ്രൈവറായിരുന്ന കൊല്ലം സ്വദേശി അൻവർ (38) ആണ് നിരപരാധിത്വം തെളിയിക്കാനാവാതെ ജയിലിൽ കഴിയുന്നത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു ദിവസം സ്പോൺസർ അത്യാവശ്യമായി വിളിച്ചുവരുത്തി പൊലീസിൽ ഏൽപിക്കുകയായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് അൻവറിനു എന്താണ് സംഭവിച്ചതെന്ന് വ്യക്തമായത്.
സംഭവത്തിന് ഒരാഴ്ച മുമ്പ് മദ്യക്കച്ചവടം നടത്തിയതിെൻറ പേരിൽ മലയാളികളായ രാജൻ, ഉമേഷ് എന്നിവർ പിടിയിലായിരുന്നു. ഇവരിൽ നിന്ന് കിട്ടിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് വാറ്റ് നടത്തുന്ന കേന്ദ്രം പൊലീസ് റെയിഡ് ചെയ്തത്. വാറ്റുപകരണങ്ങളും മദ്യം നിറച്ച കുപ്പികളും 14,0000 റിയാലും പൊലീസ് കണ്ടെടുത്തു. തുടർന്ന് കേന്ദ്രം പ്രവർത്തിച്ച കെട്ടിടം വാടകക്ക് എടുത്ത ആളുടെ ഇഖാമയുടെ പകർപ്പ് റിയൽ എസ്റ്റേറ്റ് ഓഫീസിൽ നിന്ന് ശേഖരിച്ചു.
ഇഖാമ അൻവറിേൻറാതായതിനാൽ സ്‌പോൺസറെ വിളിച്ചുവരുത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നു മാസം നീണ്ട അന്വേഷണത്തിൽ പ്രതികളുമായോ സംഭവുമായോ അൻവറിനു ബന്ധമില്ലെന്ന് ബോധ്യപ്പെട്ട കാര്യം അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. പ്രതികളുമായുള്ള തിരിച്ചറിയൽ പരേഡിലും ഇരുകൂട്ടർക്കും പരസ്പരം അറിയില്ലെന്ന് തെളിഞ്ഞിരുന്നു.
റിയൽ എസ്റ്റേറ്റ് ഓഫീസിലെ താമസ രേഖകയിൽ ചാർത്തിയിരിക്കുന്ന ഒപ്പു വ്യാജമാണെന്ന് തിരിച്ചറിഞ്ഞു.എന്നാൽ വാറ്റു കേന്ദ്രത്തിെൻറ വാടകചീട്ട് അൻവറിെൻറ ഇഖാമയിൽ ആയതിനാൽ വീണ്ടും അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടു.
ഈ അന്വേഷണത്തിലും ഇയാൾക്കെതിരെ തെളിവൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞതായി പരിഭാഷകൻ അബ്ദുൽ കരീം കാസിമി പറഞ്ഞു. കോടതി വിധി വൈകാതെ ഉണ്ടാവുമെന്നും നിരപരാധിത്വം തെളിയിക്കാനാവുമെന്നുമുള്ള പ്രതീക്ഷയിലാണ് അൻവർ എന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
