സൗദി നിർമാണ മേഖലയിൽ 44 ലക്ഷം തൊഴിലാളികൾ; 14 ശതമാനം സ്വദേശികൾ
text_fieldsറിയാദ്: സൗദി അറേബ്യയിലെ നിർമാണ-കരാർ മേഖലയിൽ 44 ലക്ഷത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നതായി സൗദി കോൺട്രാക്‌ടേഴ്‌സ് അതോറിറ്റിയുടെ റിപ്പോർട്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പ്രധാന മേഖലകളിലൊന്നായ ഇത്, പ്രാദേശിക തൊഴിൽ വിപണിയെ ശക്തിപ്പെടുത്തുന്നതിലും തദ്ദേശീയ പ്രതിഭകളുടെ കഴിവുകൾ വികസിപ്പിക്കുന്നതിലും നിർണായക പങ്കുവഹിക്കുന്നു.
2025-ൽ മൂന്ന് ലക്ഷം കോടി റിയാലിലധികം മൂല്യമുള്ള 20,000-ത്തിലധികം പദ്ധതികളാണ് രാജ്യത്തുള്ളത്. രാജ്യത്തെ അഭൂതപൂർവ്വമായ വികസന മുന്നേറ്റത്തിെൻറ വ്യാപ്തി വ്യക്തമാക്കുന്ന ഈ വലിയ പദ്ധതികൾ, നിക്ഷേപ അവസരങ്ങൾ സുതാര്യമായി ലഭ്യമാക്കാനും മുൻകൂട്ടി കൃത്യമായി ആസൂത്രണം ചെയ്ത് പങ്കാളിത്തം ഉറപ്പാക്കാൻ കരാറുകാരെ പ്രാപ്തരാക്കാനും സഹായിക്കുന്നു.
മേഖലയിലെ മൊത്തം ജീവനക്കാരുടെ 14 ശതമാനത്തോളം വരുന്ന 5,81,843 പേർ സൗദി പൗരന്മാരാണ്. ഇവരുടെ തൊഴിൽ വിഭജനം പരിശോധിക്കുമ്പോൾ, 3,28,402 പേർ സപ്പോർട്ടിംഗ് തസ്തികകളിലും, 1,48,921 പേർ സാങ്കേതിക മേഖലയിലും, 38,730 പേർ ജനറൽ ലേബർ വിഭാഗത്തിലും, 31,657 പേർ എഞ്ചിനീയറിംഗ് മേഖലയിലും, 34,133 പേർ മറ്റ് വിവിധ തസ്തികകളിലുമാണ് സേവനമനുഷ്ഠിക്കുന്നത്.
അത്യാധുനിക ഗുണനിലവാര മാനദണ്ഡങ്ങൾ വികസിപ്പിക്കൽ, കരാറുകാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കൽ, സുതാര്യവും മത്സരശേഷിയുള്ളതുമായ ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവയിലൂടെ മേഖലയെ സംഘടിപ്പിക്കുന്നതിലും ശാക്തീകരിക്കുന്നതിലും 2025-ൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാനായെന്ന് അതോറിറ്റി ഉറപ്പിച്ചുപറയുന്നു. ഇത് രാജ്യത്തിെൻറ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയും സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾക്ക് പൂർണമായും കരുത്തേകുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

