ജിസാനിലെ അപകടഭീഷണി ഒഴിഞ്ഞതായി സൗദി സിവിൽ ഡിഫൻസ്; ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കാൻ നിർദ്ദേശം
text_fieldsജിസാൻ: മേഖലയിൽ അനുഭവപ്പെട്ടിരുന്ന അപായസാധ്യതകൾ പൂർണ്ണമായും ഒഴിഞ്ഞതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പ്രഖ്യാപിച്ചു. നേരത്തെ നാഷനൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം വഴി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അപകടഭീഷണി നീങ്ങിയെന്ന ഔദ്യോഗിക സ്ഥിരീകരണം വന്നത്.
എങ്കിലും സുരക്ഷ മുൻനിർത്തി പൗരന്മാരും താമസക്കാരും ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ തുടർന്നും കർശനമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു. അപകടസാധ്യതാ പ്രദേശങ്ങളിൽ ജനങ്ങൾ തടിച്ചുകൂടുന്നതും ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതും പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ പ്രത്യേകം ഓർമ്മിപ്പിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ ദേശീയ മുൻകരുതൽ പ്ലാറ്റ്‌ഫോമിൽ നിന്ന് മുന്നറിയിപ്പ് സന്ദേശം ലഭിച്ചാൽ ഉടൻ തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറുകയും അപകടം ഒഴിയുന്നത് വരെ അവിടെ തുടരുകയും വേണം. അടിയന്തര ഘട്ടങ്ങളിൽ കെട്ടിടങ്ങൾക്ക് പുറത്തിറങ്ങുകയോ തുറസ്സായ സ്ഥലങ്ങളിലോ കെട്ടിടങ്ങളുടെ മുകളിലോ ജനലുകൾക്ക് സമീപത്തോ നിൽക്കുകയോ ചെയ്യരുത്.
വാഹനമോടിക്കുമ്പോഴാണ് മുന്നറിയിപ്പ് ലഭിക്കുന്നതെങ്കിൽ പാലങ്ങൾക്കും ഉയർന്ന കെട്ടിടങ്ങൾക്കും അകലെയായി സുരക്ഷിതമായ സ്ഥലത്ത് വാഹനം നിർത്തിയിടണം. ഔദ്യോഗിക ചാനലുകൾ വഴിയുള്ള നിർദ്ദേശങ്ങൾ മാത്രം പിന്തുടരണമെന്നും അടിയന്തര സഹായങ്ങൾക്ക് 998 എന്ന നമ്പറിൽ സിവിൽ ഡിഫൻസുമായി ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

