ലെബനനിലെ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
text_fieldsറിയാദ്: ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തീരുമാനത്തെ സൗദി അറേബ്യ ഔദ്യോഗികമായി സ്വാഗതം ചെയ്തു. മേഖലയിൽ സുസ്ഥിരമായ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള ഈ നീക്കത്തെ അഭിനന്ദിച്ച സൗദി വിദേശകാര്യ മന്ത്രാലയം, സമാധാന പ്രക്രിയയിൽ നിർണായകവും ഗുണപരവുമായ പങ്ക് വഹിച്ച ലെബനീസ് നേതൃത്വത്തെ പ്രത്യേകമായി പ്രശംസിച്ചു.
ലെബനൻ പ്രസിഡൻറ് ജോസഫ് ഔൺ, പ്രധാനമന്ത്രി നവാഫ് സലാം എന്നിവരുടെ നേതൃത്വത്തിലുള്ള ഗവൺമെന്റിനെയും പാർലമെൻറ് സ്പീക്കർ നബിഹ് ബേരിയെയും ഈ നേട്ടത്തിൽ സൗദി ഭരണകൂടം അഭിനന്ദിച്ചു. ലെബനെൻറ അഖണ്ഡതയും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനായി സർക്കാർ കൈക്കൊള്ളുന്ന പരിഷ്കരണ നടപടികൾക്കും രാജ്യത്തിെൻറ വിഭവങ്ങൾ സംരക്ഷിക്കാനുള്ള പരിശ്രമങ്ങൾക്കും സൗദി അറേബ്യ പൂർണ പിന്തുണ അറിയിച്ചു.
രാജ്യത്തിെൻറ പരമാധികാരം സംരക്ഷിക്കുന്നതിനും ആയുധങ്ങൾ പൂർണമായും ഭരണകൂടത്തിെൻറ നിയന്ത്രണത്തിലാക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളിൽ സൗദി അറേബ്യ എന്നും ലെബനനൊപ്പം നിൽക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും നിയമപരമായ സ്ഥാപനങ്ങൾ വഴി മാത്രം സൈനികാധികാരം വിനിയോഗിക്കുന്നതിനും ലെബനൻ നടത്തുന്ന നീക്കങ്ങൾക്ക് എല്ലാവിധ പിന്തുണയും സൗദി ആവർത്തിച്ചു. മേഖലയിലെ ദീർഘകാല സമാധാനത്തിന് ലെബനെൻറ ഐക്യവും കരുത്തും അത്യന്താപേക്ഷിതമാണെന്നും റിയാദ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

