പോളിയോ, ദാരിദ്ര്യ നിർമാർജ്ജനത്തിന് 600 മില്യൺ ഡോളർ സൗദി സഹായം നൽകും
text_fieldsറിയാദ്: കുട്ടികളെ പോളിയോയിൽ നിന്ന് സംരക്ഷിക്കുന്നതിനും ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിനും സൗദി അറേബ്യ 600 മില്യൺ ഡോളറിലധികം സഹായം നൽകും. കിങ് സൽമാൻ സെന്ററാണ് ഇക്കാര്യം അറിയിച്ചത്. ‘ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സു’മായി സഹകരിച്ച് ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്കിലെ 33 അംഗരാജ്യങ്ങളിലെ 3.70 കോടി കുട്ടികളെ പോളിയോയിൽ നിന്ന് സംരക്ഷിക്കുന്നതിനും ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിനുമാണ് ഇത്രയും സംഖ്യ വിനിയോഗിക്കുകയെന്ന് കിങ് സൽമാൻ റിലീഫ് സെന്റർ പറഞ്ഞു. റിയാദിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ പ്രത്യേക സമ്മേളനത്തോടനുബന്ധിച്ചാണ് കിങ് സൽമാൻ റിലീഫ് സെന്ററും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും തമ്മിൽ സംയുക്ത സഹകരണ കരാറിൽ ഒപ്പുവെച്ചത്. ഗ്ലോബൽ പോളിയോ നിർമാർജന സംരംഭത്തിന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 മില്യൺ ഡോളറാണ് നൽകുക. ഗുണഭോക്തൃ രാജ്യങ്ങളിലെ ദേശീയ സർക്കാരുകളുടെയും ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ഉൾപ്പെടെ മറ്റു പങ്കാളികളുടെയും നേതൃത്വത്തിലാണ് ഇത്രയും സംഖ്യ വിനിയോഗികുക.
ഈ സംരംഭത്തിൽ പങ്കാളികളായ ലോകാരോഗ്യ സംഘടനയും യുണിസെഫും മുഖേന ഗുണഭോക്തൃ രാജ്യങ്ങളിൽ പോളിയോ വാക്സിനുകൾക്ക് പുറമേ സുപ്രധാന ആരോഗ്യ സേവനങ്ങളും നൽകാൻ പദ്ധതിയുണ്ടെന്ന് കിങ് സൽമാൻ റിലീഫ് സെന്റർ വ്യക്തമാക്കി. അതേ സമയം പോളിയോ നിർമാർജനം ചെയ്യുന്നതിനും മിക്ക രാജ്യങ്ങളിലും അതില്ലാതാക്കുന്നതിനും ഒരു കുട്ടിക്കും വീണ്ടും വരാതിരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തിയതായി അമേരിക്കൻ കോടീശ്വരനും മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനുമായ ബിൽ ഗേറ്റ്സ് അൽ അർബിയ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പോളിയോ ഇല്ലാതാക്കുന്നതിൽ വളരെ ശക്തമായ പങ്കാളിയാകാൻ കിരീടാവകാശി സമ്മതിച്ചു. അതിനെ നിർമാർജനം ചെയ്യാൻ 500 മില്യൺ ഡോളർ അനുവദിച്ചതായും ബിൽ ഗേറ്റ്സ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.