ആഫ്രിക്കയിൽ സൗദി അറേബ്യ 2500 കോടി ഡോളറിന്റെ നിക്ഷേപം നടത്തും
text_fieldsആഫ്രിക്കൻ വാർഷിക ദിനത്തോടനുബന്ധിച്ച് സൗദി ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വലീദ് അൽ
ഖുറൈജി ഒരുക്കിയ സ്വീകരണ ചടങ്ങ്
റിയാദ്: ആഫ്രിക്കൻ രാജ്യങ്ങളിൽ 2500 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്നും വൻകരയിലെ വിവിധ രാജ്യങ്ങളിലായി 40 എംബസികളും ഉടൻ ആരംഭിക്കുമെന്നും സൗദി ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വലീദ് അൽ ഖുറൈജി അറിയിച്ചു. റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസിൽ നടന്ന ആഫ്രിക്കൻ വാർഷിക ദിനത്തോടനുബന്ധിച്ച് ഒരുക്കിയ സ്വീകരണ ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്.
വരും വർഷങ്ങളിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ എംബസികളുടെ എണ്ണം 40ൽ അധികമാക്കാൻ ഉദ്ദേശിക്കുന്നു. 2030 ആകുമ്പോഴേക്കും ആഫ്രിക്കയിൽ 2,500 ഡോളർ നിക്ഷേപിക്കുക, കയറ്റുമതിയിൽ 1,000 കോടി ഡോളർ ഉറപ്പാക്കുക, ഭൂഖണ്ഡത്തിന് 500 കോടി ഡോളർ വികസന ധനസഹായം നൽകുക എന്നിവയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് അൽ ഖുറൈജി പറഞ്ഞു.
ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള സഹകരണ, പങ്കാളിത്ത ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും വ്യാപാരവും സംയോജനവും വളർത്തുന്നതിനും പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ അന്താരാഷ്ട്ര സംഘടനകൾക്കുള്ളിൽ കൂടിയാലോചന, ഏകോപനം, പരസ്പര പിന്തുണ എന്നിവ വർധിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത സൗദി സ്ഥിരീകരിക്കുന്നു. രാജ്യത്തിന്റെ വിദേശനയ ഭൂപടത്തിലും നയതന്ത്ര ബന്ധങ്ങളുടെ ശൃംഖലയിലും ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഒരു പ്രധാന സ്ഥാനമുണ്ടെന്ന് അൽ ഖുറൈജി വിശദീകരിച്ചു.
54 ആഫ്രിക്കൻ രാജ്യങ്ങളിലെ വികസന, മാനുഷിക പദ്ധതികളെ പിന്തുണക്കുന്നതിനായി സൗദി 4,500 കോടി ഡോളറിലധികം നൽകിയിട്ടുണ്ട്. കിങ് സൽമാൻ റിലീഫ് ആൻഡ് ഹ്യുമാനിറ്റേറിയൻ സെന്റ 46 ആഫ്രിക്കൻ രാജ്യങ്ങളിലായി 45 കോടി ഡോളറിന്റെ സഹായം നൽകിയതായി അൽ ഖുറൈജി വിശദീകരിച്ചു.
പ്രകൃതിവിഭവങ്ങൾ, അഭിലാഷമുള്ള യുവത്വം, പുനരുപയോഗിക്കാവുന്ന ശേഷി എന്നിവയാൽ, ആഫ്രിക്ക വാഗ്ദാനങ്ങൾ നിറഞ്ഞ അവസരങ്ങളുടെ ഒരു ഭൂഖണ്ഡമാണ്.
സംഘർഷത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും വെല്ലുവിളികൾക്കിടയിലും ആഫ്രിക്കൻ സഹകരണത്തിന്റെ ആത്മാവും സമാധാനത്തിനും നീതിക്കും വികസനത്തിനും വേണ്ടിയുള്ള ഭൂഖണ്ഡത്തിലെ ജനങ്ങളുടെ അഭിലാഷങ്ങളും ഏതൊരു വെല്ലുവിളിയേക്കാളും ശക്തമായി തുടരുന്നുവെന്നും അൽ ഖുറൈജ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

