സൗദിയിൽ ആറ് മാസത്തിനിടെ 2.4 ലക്ഷം തൊഴിൽ നിയമലംഘനങ്ങൾ
text_fieldsറിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ 2026-െൻറ ആദ്യ പകുതിയിൽ നടത്തിയ അഞ്ച് ലക്ഷത്തിലധികം പരിശോധനകളിൽ നിന്ന് 2.4 ലക്ഷം തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതായി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് 50,000 ഔദ്യോഗിക മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
അതേസമയം, രണ്ട് ലക്ഷത്തിലധികം സ്ഥാപനങ്ങൾ നിർദ്ദേശങ്ങൾ പൂർണമായി പാലിച്ചതായി മന്ത്രാലയത്തിെൻറ നിരീക്ഷണ സൂചികകൾ വ്യക്തമാക്കുന്നു. ഇത് തൊഴിൽ വിപണിയിലെ സ്ഥിരതയെയും നിയമം അനുസരിക്കാനുള്ള പ്രവണതയെയുമാണ് കാണിക്കുന്നത്. എന്നിരുന്നാലും, സ്വദേശിവൽക്കരണ (തൗതീൻ) വ്യവസ്ഥകൾ ലംഘിച്ചതിന് 80,000 നിയമലംഘനങ്ങൾ പിടികൂടിയിട്ടുണ്ട്.
സ്വദേശികൾക്കായുള്ള തൊഴിലവസരങ്ങൾ സംരക്ഷിക്കാൻ ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചു. പരിശോധനകൾ കാര്യക്ഷമമാക്കാൻ നടപ്പാക്കിയ ‘സ്മാർട്ട് ഇൻസ്പെക്ഷൻ’ ഡിജിറ്റൽ സംവിധാനത്തിലൂടെ മാത്രം 60,000 നിയമലംഘനങ്ങൾ കണ്ടെത്താൻ മന്ത്രാലയത്തിന് സാധിച്ചു.
സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളിലൂടെ സുതാര്യമായ ഭരണനിർവഹണം ഉറപ്പാക്കാനും, വിപണിയിൽ ആരോഗ്യകരമായ മത്സരം നിലനിർത്താനും, സ്വദേശികൾക്ക് സുസ്ഥിരമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാനും ഈ മേൽനോട്ട പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

