ജിദ്ദ മഴക്കെടുതി: നഷ്ടപരിഹാരം ആവശ്യമുള്ളവർ അപേക്ഷ നൽകണം
text_fieldsജിദ്ദ: രണ്ടുപേരുടെ മരണത്തിനും വ്യാപക സ്വത്തുനാശത്തിനും ഇടയാക്കി ജിദ്ദയിൽ വ്യാഴാഴ്ചയുണ്ടായ മഴക്കെടുതിയിൽ പരിഹാര നടപടിയുമായി അധികൃതർ. നാശനഷ്ടം സംഭവിച്ചവർക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു.
2009-ൽ വെള്ളപൊക്കമുണ്ടായപ്പോൾ സ്വീകരിച്ച നടപടികൾക്ക് സമാനമായി നാശനഷ്ടം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം നൽകുമെന്ന് വക്താവ് മുഹമ്മദ് ഉബൈദ് അൽബുക്മി അറിയിച്ചു. ദുരിത ബാധിതർ നാശനഷ്ടങ്ങൾ നിർണയിക്കാനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനും ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ സെൻററിൽ അപേക്ഷ നൽകണം.
വ്യാഴാഴ്ചയുണ്ടായ ശക്തമായ മഴയിൽ വലിയ നാശനഷ്ടങ്ങളുണ്ടായതാണ് വിലയിരുത്തൽ. വീടുകൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകളുണ്ടായിട്ടുണ്ട്.
അതേ സമയം, ശക്തമായ മഴയെ തുടർന്ന് റോഡുകളിലുണ്ടായ വെള്ളം നീക്കം ചെയ്യലും ശുചീകരിക്കലും നിലംപൊത്തിയ മരങ്ങൾ നീക്കം ചെയ്യലുമെല്ലാം മുനിസിപ്പാലിറ്റിക്ക് കീഴിൽ തുടരുകയാണ്. നിരവധി തൊഴിലാളികളെയാണ് വിവിധ ബ്രാഞ്ചുകൾക്ക് കീഴിൽ ഇതിനായി നിയോഗിച്ചിരിക്കുന്നത്.
ഇവർക്കാവശ്യമായ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മുൻകരുതലായി അടച്ചിട്ട പല റോഡുകളും ഇതിനകം ഗതാഗത്തിനായി തുറന്നു കൊടുത്തിട്ടുണ്ട്.
2009-ന് ശേഷം പെയ്ത ഏറ്റവും വലിയ മഴ
ജിദ്ദ: 2009-ന് ശേഷം ജിദ്ദയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മഴയാണ് വ്യാഴാഴ്ച ജിദ്ദയിലുണ്ടായതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്ത്വാനി പറഞ്ഞു. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ മഴ നീണ്ടുനിന്നു.
രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് മഴ ഏറ്റവും ഉയർന്ന അളവ് രേഖപ്പെടുത്തിയത്. നിരീക്ഷണ കേന്ദ്രങ്ങൾ അനുസരിച്ച് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് ഗവർണറേറ്റിന്റെ തെക്ക് ഭാഗത്താണ്. 179.7 മില്ലിമീറ്ററാണ് ലഭിച്ചത്. 2009ന് ശേഷമുള്ള ഏറ്റവും ഉയർന്ന മഴയാണിത്. അന്ന് 111 മഴ മില്ലീമീറ്ററായിരുന്നു. 2011-ൽ പെയ്ത മഴ 90 മില്ലിമീറ്ററാണ് രേഖപ്പെടുത്തിയതെന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.