വിവിധ രാജ്യങ്ങളിൽ കാരുണ്യം ചൊരിഞ്ഞ് സൗദി അറേബ്യ; കെ.എസ്. റിലീഫ് വഴി കോടികളുടെ ആശ്വാസം
text_fieldsകെ.എസ്. റിലീഫ് ഗസ്സയിലൊരുക്കിയ സെൻട്രൽ കിച്ചൻ
യാംബു: ഫലസ്തീൻ, അഫ്ഗാനിസ്താൻ, യമൻ എന്നീ രാജ്യങ്ങളിൽ മാനുഷിക സഹായ പ്രവർത്തനങ്ങൾ ശക്തമാക്കി സൗദി അറേബ്യ. സൗദി ചാരിറ്റി ഏജൻസിയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ്. റിലീഫ്) വഴിയാണ് ദുരിതബാധിത പ്രദേശങ്ങളിലേക്ക് ആശ്വാസമെത്തിക്കുന്നത്.
യുദ്ധക്കെടുതി അനുഭവിക്കുന്ന തെക്കൻ ഗസ്സയിലെ പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് 25,000 ചൂടാറാത്ത ഭക്ഷണപ്പൊതികൾ ഏജൻസി വിതരണം ചെയ്തു. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ഖാൻ യൂനിസിൽ വിതരണം ചെയ്ത 550 ഭക്ഷ്യക്കിറ്റുകളുടെ പ്രയോജനം 3,300 ആളുകൾക്ക് ലഭിച്ചു. ഗസ്സയിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനും സംഘർഷബാധിതരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി കെ.എസ്. റിലീഫിെൻറ സെൻട്രൽ കിച്ചൺ കേന്ദ്രീകരിച്ചാണ് ഈ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
അഫ്ഗാനിസ്താെൻറ തലസ്ഥാനമായ കാബൂളിൽ അഭയാർഥികൾ, ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർ, അനാഥർ എന്നിവരുൾപ്പെടുന്ന 6,200-ലധികം ആളുകൾക്കായി 888 ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. യമനിലെ ഹുദൈദ ഗവർണറേറ്റിലുള്ള അൽ ഖൗഖ ജില്ലയിൽ കുടിവെള്ള-പരിസ്ഥിതി ശുചിത്വ പദ്ധതിയും ഏജൻസി കാര്യക്ഷമമാക്കിയിട്ടുണ്ട്. ഇതിലൂടെ ഒരു മാസത്തിനിടെ 52 ലക്ഷം ലിറ്റർ ഗാർഹിക ആവശ്യത്തിനുള്ള വെള്ളവും 13 ലക്ഷം ലിറ്ററിലധികം സുരക്ഷിതമായ കുടിവെള്ളവും വിതരണം ചെയ്തതായി അധികൃതർ വ്യക്തമാക്കി.
2015-ൽ പ്രവർത്തനം ആരംഭിച്ചത് മുതൽ ഇതുവരെ 113 രാജ്യങ്ങളിലായി 4,425 പദ്ധതികളാണ് കെ.എസ്. റിലീഫ് നടപ്പാക്കിയിട്ടുള്ളത്. ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ശുചിത്വം, പോഷകാഹാരം, പാർപ്പിടം, പുനരധിവാസം തുടങ്ങിയ മേഖലകൾക്കായി 8.5 ബില്യൺ ഡോളറിലധികം തുക സൗദി അറേബ്യ ഇതുവരെ ചെലവഴിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

