ഗസ്സയിൽ കുടിവെള്ളമെത്തിച്ച് സൗദി അറേബ്യ; പ്രതിദിനം അഞ്ച് ലക്ഷം ലിറ്റർ വെള്ളം
text_fieldsഗസ്സയിൽ സൗദി സ്ഥാപിച്ച ശുദ്ധജല പദ്ധതി
റിയാദ്: ഗസ്സയിൽ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾക്ക് ശുദ്ധജലമെത്തിക്കാൻ അടിയന്തര സഹായ പദ്ധതിയുമായി സൗദി അറേബ്യ. ഔദ്യോഗിക ദുരിതാശ്വാസ ഏജൻസിയായ ‘കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ’ (കെ.എസ്. റിലീഫ്) വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
അന്താരാഷ്ട്ര സംഘടനാ പ്രതിനിധികൾ, പ്രദേശവാസികളായ പ്രമുഖർ, ജലവിഭവ മേഖലയിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക് വാട്ടർ ടാങ്കറുകൾ വഴിയാണ് വെള്ളം എത്തിച്ചുനൽകുന്നത്.
ദിവസവും അഞ്ച് ലക്ഷം ലിറ്റർ ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്ന ഈ പദ്ധതിയിലൂടെ ദുരിതാശ്വാസ ക്യാമ്പുകളിലെ ഏകദേശം ഒരു ലക്ഷം ആളുകൾക്ക് നേരിട്ട് പ്രയോജനം ലഭിക്കും. മേഖലയിൽ അനുദിനം വർധിച്ചുവരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനും ജനങ്ങൾക്ക് സുരക്ഷിതമായ വെള്ളം ഉറപ്പാക്കാനും ഈ നീക്കം സഹായിക്കും.
ഗസ്സയിലെ വാട്ടർ പൈപ്പ്‌ലൈനുകൾക്കും മലിനജല സംസ്‌കരണ സംവിധാനങ്ങൾക്കും വലിയ തോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കൂടാതെ പല കിണറുകളുടെയും ശുദ്ധീകരണ പ്ലാൻറുകളുടെയും പ്രവർത്തനം തടസ്സപ്പെട്ട സാഹചര്യവുമാണ്. ഈ പ്രതിസന്ധി മറികടക്കാനാണ് സൗദി അറേബ്യ നേരിട്ട് ടാങ്കറുകൾ വഴി വെള്ളമെത്തിക്കുന്നത്.
നേരത്തെ ഖാൻ യൂനിസ്, സെൻട്രൽ ഗസ്സ എന്നീ പ്രദേശങ്ങളിൽ നാല് ജലശുദ്ധീകരണ പ്ലാൻറുകൾ കെ.എസ്. റിലീഫ് നിർമിച്ചു നൽകിയിരുന്നു. പദ്ധതി ഗസ്സയിലെ ജനങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും ജലസുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും വിശദീകരിക്കുന്ന ഒരു ഡോക്യുമെൻററി ചിത്രവും ചടങ്ങിൽ പ്രദർശിപ്പിച്ചു.
ഗസ്സയിലെ ജനങ്ങളുടെ അതിജീവനത്തിനും, ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും, അവരുടെ ജീവിതം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും വേണ്ടിയാണ് സൗദി ഇത്തരം സഹായങ്ങൾ നൽകി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

