കോവിഡ് രോഗികളുടെ എണ്ണം സൗദിയിൽ വീണ്ടും ഉയരുന്നു
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വലിയ വർധനവുണ്ടായി. ലോക് ഡൗണിൽ അയവുണ്ടായതിനെ തുടർന്ന് ആളുകൾ കൂടുതലായി പുറത്തിറങ്ങിയതാണ് രോഗവ്യാപനത്തിന് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ശക്തി കൂടാൻ കാരണമെന്ന് കരുതുന്നു. റമദാൻ 29 വരെ മാത്രമേ പകലുള്ള കർഫ്യൂ ഇളവുള്ളൂ. പെരുന്നാൾ മുതൽ അഞ്ച് ദിവസം വീണ്ടും കർശന നിരോധനാജ്ഞയുമായി രാജ്യം അടച്ചുപൂട്ടി ഇരിക്കുന്നതോടെ ഇതിന് ശമനമാകുമെന്നാണ് കരുതുന്നത്.
ശനിയാഴ്ച 2804 പേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു 51980ലെത്തി. ഇതിനൊപ്പം സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലും തുടർച്ചയായ വർധനവുണ്ടാകുന്നുണ്ട്. 1797 പേർക്കാണ് പുതുതായി രോഗമുക്തിയുണ്ടായത്. ഇതോടെ വൈറസ് വിമുക്തരായ ആളുകളുടെ ആകെ എണ്ണം 23666 ആയി.
രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28048 ആണ്. ഇതിൽ 166 പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച 10 പേർ കൂടി മരിച്ചു. എല്ലാവരും വിദേശികളാണ്. ഏതൊക്കെ രാജ്യങ്ങളിലെ പൗരന്മാരെന്ന് വ്യക്തമാക്കിയിട്ടില്ല. മക്ക (3), ജിദ്ദ (5), മദീന (1), റഫ്ഹ (1) എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. ചെറുപട്ടണമായ റഫ്ഹയിൽ കോവിഡ് ബാധിച്ചുള്ള ആദ്യത്തെ മരണമാണിത്. 30നും 60നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവർ. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 302 ആയി. സ്ത്രീകളിലെയും കുട്ടികളിലേയും രോഗബാധയുടെ തോതുയർന്നിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
പുതിയ രോഗികളിൽ 26 ശതമാനം സ്ത്രീകളും ഒമ്പത് ശതമാനം കുട്ടികളുമാണ്. യുവാക്കളായി നാല് ശതമാനമാണ് പുതിയ രോഗികളുടെ എണ്ണം. രോഗികളിലെ സൗദി, വിദേശി അനുപാതം 34:66 എന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18285 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. രാജ്യത്തെ വിവിധ ലാബുകളിലായി ഇതുവരെ 570360 ടെസ്റ്റുകൾ നടന്നു. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 28ാം ദിവസത്തിലേക്ക് കടന്നു.
വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധനയ്ക്ക് പുറമെ ആളുകളെ ഫോൺ ചെയ്ത് വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്റ്റിങ്ങും നടക്കുന്നു. മൂന്നുപേർ കൂടി മരിച്ചതോടെ മക്കയിൽ 127 ഉം അഞ്ചുപേർ മരിച്ച് ജിദ്ദയിൽ 92 ഉം ഒരാൾ കൂടി മരിച്ച് മദീനയിൽ 40ഉം ആയി മരണസംഖ്യ. കോവിഡ് ബാധിച്ച ചെറുതും വലുതുമായ സൗദി പട്ടണങ്ങളുടെ എണ്ണം 134 ആയി. പുതിയ രോഗികളുടെ എണ്ണത്തിൽ ഞെട്ടിപ്പിക്കുന്ന വർധനയാണ് ശനിയാഴ്ച റിയാദിലുണ്ടായത്. ഒറ്റ ദിവസം രേഖപ്പെടുത്തിയ രോഗികളുടെ എണ്ണം 839 ആണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ കണക്കാണിത്.
പുതിയ രോഗികൾ: റിയാദ് 839, ജിദ്ദ 450, മക്ക 366, മദീന 290, ദമ്മാം 180, ദറഇയ 89, ഖത്വീഫ് 80, അൽഖോബാർ 78, ജുബൈൽ 75, ത്വാഇഫ് 57, യാംബു 50, ഹുഫൂഫ് 49, തബൂക്ക് 38, ബുറൈദ 24, ഹഫർ അൽബാത്വിൻ 20, വാദി ദവാസിർ 19, ദഹ്റാൻ 15, അബ്ഖൈഖ് 13, നാരിയ 9, ഹാഇൽ 8, അൽഖർജ് 7, അൽഖഫ്ജി 6, സഫ്വ 5, ശഖ്റ 5, മിദ്നബ് 5, ഖുലൈസ് 5, അൽഖുറുമ 4, അൽമജ്മഅ 4, റാസതനൂറ 3, മൻഫാ അൽഹദീദ 3, ജദീദ അറാർ 3, താദിഖ് 3, ഖുഖൈരിയ 2, വാദി അൽഫറഅ 2, അൽഖറഇ 2, അലൈത് 2, അൽഗാര 2, ഹുത്ത ബനീ തമീം 2, സുലൈയിൽ 2, സകാക 1, അൽമബ്റസ് 1, അൽജഫർ 1, ഖമീസ് മുശൈത് 1, ഉനൈസ 1, അൽബദാഇ 1, അൽറസ് 1, ഉഖ്ലത് സുഖൈർ 1, ബീഷ 1, സബ്ത് അൽഅലായ 1, ഉംലജ് 1, ഹഖ്ൽ 1, ദേബ 1, അൽ വജ്ഹ് 1, അൽഖൂസ് 1, അറാർ 1, ഹാസം അൽജലാമീദ് 1, അൽദിലം 1, ലൈല 1, ദുർമ 1, സുൽഫി 1, അൽഖുവയ്യ 1, റൂമ 1, അൽഖുറയാത് 1
മരണസംഖ്യ: മക്ക 127, ജിദ്ദ 92, മദീന 40, റിയാദ് 17, ദമ്മാം 5, ഹുഫൂഫ് 4, അൽഖോബാർ 3, ജുബൈൽ 3, ബുറൈദ 2, ജീസാൻ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, തബൂക്ക് 1, ത്വാഇഫ് 1, വാദി ദവാസിർ 1, യാംബു 1, റഫ്ഹ 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.