സൗദിക്ക് മികച്ച വ്യാപാര മിച്ചം: രണ്ടാം പാദത്തിൽ 61,52 കോടി റിയാൽ; വാർഷിക വളർച്ച 62 ശതമാനം
text_fieldsഅൽ ഖോബാർ: സൗദി അറേബ്യയുടെ വിദേശ വ്യാപാര രംഗത്ത് ശക്തമായ മുന്നേറ്റം തുടർന്ന് രാജ്യം. 2026-െൻറ രണ്ടാം പാദത്തിൽ സൗദിയുടെ വ്യാപാര മിച്ചം 61,52 കോടി റിയാലായി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വ്യാപാര മിച്ചത്തിൽ 62 ശതമാനത്തിെൻറ വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്.
ജി.എ.എസ്.ടി.എ.ടി പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025-ലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 2026 രണ്ടാം പാദത്തിൽ രാജ്യത്തിെൻറ ആകെ ചരക്ക് കയറ്റുമതി നാല് ശതമാനം വർധിച്ച് ഏകദേശം 2859.8 കോടി റിയാലിലെത്തി. അതേസമയം, ചരക്ക് ഇറക്കുമതി മൂല്യം അഞ്ച് ശതമാനം കുറഞ്ഞ് 2244.6 കോടി റിയാലായി രേഖപ്പെടുത്തി.
2026-ലെ ആദ്യ പാദത്തിലും സൗദി മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചിരുന്നു. 90,50 കോടി റിയാലായിരുന്നു ഈ കാലയളവിലെ വ്യാപാര മിച്ചം. ഇത് തൊട്ടുമുൻവർഷത്തെ ആദ്യ പാദത്തിലെ 63,00 കോടി റിയാലിനേക്കാൾ 43.7 ശതമാനം കൂടുതലാണ്. 2025-ലെ നാലാം പാദത്തിലെ 56,50 കോടി റിയാലുമായി താരതമ്യം ചെയ്യുമ്പോൾ ആദ്യ പാദത്തിൽ 33,90 കോടി റിയാലിെൻറ (60 ശതമാനം) വർധനവാണുണ്ടായത്.
പ്രതിമാസ കണക്കുകളിലും വൻ കുതിച്ചുചാട്ടം പ്രകടമാണ്. ഈ വർഷം ഫെബ്രുവരിയിൽ 19,10 കോടി റിയാലായിരുന്ന വ്യാപാര മിച്ചം മാർച്ചിൽ 200.9 ശതമാനം വർധിച്ച് 38,00 കോടി റിയാലിലധികമായി ഉയർന്നു. ഈ വർഷത്തെ ആദ്യ പാദത്തിൽ സൗദിയുടെ ആകെ അന്താരാഷ്ട്ര വ്യാപാര വോള്യം 53,500 കോടി റിയാൽ കടന്നു. 51,230 കോടി റിയാലായിരുന്ന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22,90 കോടി റിയാലിെൻറ (4.5 ശതമാനം) വാർഷിക വളർച്ച ഇതിലുണ്ടായി.
ആദ്യ പാദത്തിലെ ആകെ ചരക്ക് കയറ്റുമതി 31,280 കോടി റിയാലും ഇറക്കുമതി 22,230 കോടി റിയാലുമായിരുന്നു. ഇതിൽ പെട്രോളിയം, പെട്രോളിയം ഇതര ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്ന ദേശീയ കയറ്റുമതിയുടെ മൂല്യം 27,450 കോടി റിയാലാണ്. പുനർകയറ്റുമതി മൂല്യം 32.9 ശതമാനം വാർഷിക വളർച്ചയോടെ 38,00 കോടി റിയാൽ കടന്നു. കഴിഞ്ഞ വർഷം ഇത് 28,80 കോടി റിയാലായിരുന്നു.
സൗദിയുടെ ഉൽപ്പന്നങ്ങൾ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്തത് ഏഷ്യൻ രാജ്യങ്ങളാണ്. 22,920 കോടി റിയാലിലധികമാണ് ഏഷ്യൻ മേഖലയിലേക്കുള്ള കയറ്റുമതി മൂല്യം. 47,00 കോടി റിയാലുമായി യൂറോപ്യൻ രാജ്യങ്ങൾ രണ്ടാം സ്ഥാനത്തും, 22,50 കോടി റിയാലുമായി ആഫ്രിക്കൻ രാജ്യങ്ങൾ മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു. അമേരിക്കൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങളിലേക്ക് 12,60 കോടി റിയാലിെൻറ കയറ്റുമതി നടന്നു.
രാജ്യങ്ങൾ തിരിച്ചു പരിശോധിച്ചാൽ, സൗദി ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായി ചൈന ഒന്നാം സ്ഥാനം നിലനിർത്തി. 44,80 കോടി റിയാലിെൻറ ഉൽപ്പന്നങ്ങളാണ് ആദ്യ പാദത്തിൽ ചൈന സൗദിയിൽ നിന്ന് ഇറക്കുമതി ചെയ്തത്. ദേശീയ കയറ്റുമതിയിലെയും പുനർകയറ്റുമതിയിലെയും ശക്തമായ മുന്നേറ്റവും, വിവിധ ലോകരാജ്യങ്ങളുമായുള്ള വ്യാപാരബന്ധം വ്യാപിച്ചതും സൗദിയുടെ സാമ്പത്തിക മേഖലയ്ക്ക് വൻ കരുത്താണ് പകരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

