ഐക്യരാഷ്ട്ര സഭയിൽ സൗദിയുടെ ആഹ്വാനം; അനധികൃത ആയുധക്കടത്തിനെതിരെ അന്താരാഷ്ട്ര സഹകരണം ശക്തമാക്കണം
text_fieldsഐക്യരാഷ്ട്രസഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽ വാസിൽ സംസാരിക്കുന്നു
റിയാദ്: ചെറുകിട-ലഘു ആയുധങ്ങളുടെ അനധികൃത കടത്ത് തടയുന്നതിനായി അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. ഈ പ്രതിഭാസം സുരക്ഷ, മാനുഷിക, സാമ്പത്തിക മേഖലകളിൽ ഉണ്ടാക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത്, അനധികൃത ആയുധക്കടത്ത് തടയുന്നതിൽ അറബ് ഗ്രൂപ് കൂടുതൽ ശ്രദ്ധചെലുത്തുന്നുണ്ടെന്ന് രാജ്യം വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽ വാസിൽ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ചെറുകിട-ലഘു ആയുധങ്ങളുടെ അനധികൃത കടത്ത് തടയുന്നതിനും രാജ്യങ്ങൾക്കിടയിൽ വിശ്വാസവും സഹകരണവും വർധിപ്പിക്കുന്നതിനുമുള്ള യു.എൻ പൊതുസമ്മത ചട്ടക്കൂടായി ‘ആക്ഷൻ പ്രോഗ്രാമിന്റെ’ പ്രാധാന്യത്തെ അദ്ദേഹം പ്രകീർത്തിച്ചു.
‘ആക്ഷൻ പ്രോഗ്രാം’ ഒരു സ്വതന്ത്ര അന്താരാഷ്ട്ര ചട്ടക്കൂടാണെന്ന് ഡോ. അൽ വാസിൽ ചൂണ്ടിക്കാട്ടി. പൊതുസമ്മതമില്ലാത്ത മറ്റ് അന്താരാഷ്ട്ര സംവിധാനങ്ങളുമായി ഇതിെൻറ നടത്തിപ്പ് കൂട്ടിക്കലർത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പരിപാടി വിജയകരമായി നടപ്പാക്കുന്നതിന് അന്താരാഷ്ട്ര സഹകരണവും സാങ്കേതിക സഹായവും അത്യന്താപേക്ഷിതമാണ്. ഇതിൽ പ്രസക്തമായ സാങ്കേതികവിദ്യ കൈമാറുന്നതും ദേശീയ ശേഷി വർധിപ്പിക്കുന്നതും ഉൾപ്പെടുന്നു.
മോഡുലാർ ആയുധങ്ങൾ, പോളിമർ വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന ആയുധങ്ങൾ, ത്രീ ഡി പ്രിൻറിങ് സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള ആധുനിക സാങ്കേതിക മുന്നേറ്റങ്ങളുടെ സ്വാധീനത്തെക്കുറിച്ച് തുടർച്ചയായ പഠനങ്ങൾ നടത്താൻ സൗദി ആവശ്യപ്പെട്ടു. ഈ വിനാശകരമായ പ്രതിഭാസവുമായി ബന്ധപ്പെട്ട പുതിയ വെല്ലുവിളികളെ നേരിടാൻ ഇത്തരം പഠനങ്ങൾ സഹായകരമാകുമെന്ന് രാജ്യം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

