സൗദിയിൽ ഓയിൽ പൈപ്പ് ലൈനിന് നേരെയുള്ള ആക്രമണം; ഇറാഖിന്റെ അഭ്യർത്ഥന മാനിച്ച് തിരിച്ചടി ഒഴിവാക്കി സൗദി അറേബ്യ
text_fieldsറിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ക്രൂഡ് ഓയിൽ വിതരണ സംവിധാനമായ ഇസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന് നേരെ നടന്ന ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. റിയാദ്, മദീന മേഖലകളിലെ പൈപ്പ് ലൈൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാഖി അതിർത്തിയിൽ നിന്ന് പറന്നെത്തിയ നിരവധി ഡ്രോൺ ബോംബുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
ആക്രമണത്തിൽ ചിലർക്ക് പരിക്കേൽക്കുകയും ഭൗതിക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. തകരാറുകൾ പരിഹരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള അടിയന്തര നടപടികൾ സംഭവസ്ഥലത്ത് പുരോഗമിക്കുകയാണ്.
ഇറാഖ് മണ്ണിൽ നിന്ന് സൗദിക്കോ അയൽരാജ്യങ്ങൾക്കോ നേരെ വീണ്ടും ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ അവസരമൊരുക്കണമെന്ന് ഇറാഖ് പ്രധാനമന്ത്രി സൗദി ഭരണകൂടത്തോട് അഭ്യർത്ഥിച്ചിരുന്നു. ഇതേത്തുടർന്ന്, ഇറാഖ് സർക്കാരിെൻറ സുരക്ഷാ സംരംഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഈ ഘട്ടത്തിൽ തിരിച്ചടി നൽകുന്നതിൽ നിന്ന് സൗദി അറേബ്യ ബോധപൂർവം വിട്ടുനിൽക്കുകയായിരുന്നുവെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
എന്നാൽ, രാജ്യത്തിെൻറ പരമാധികാരം, സുരക്ഷ, തന്ത്രപ്രധാനമായ ദേശീയ ഇൻഫ്രാസ്ട്രക്ചറുകൾ എന്നിവ സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും വിദേശ താമസക്കാരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ എല്ലാത്തരം ശക്തമായ നടപടികളും സ്വീകരിക്കാനുള്ള പൂർണ അവകാശം സൗദി അറേബ്യയിൽ നിക്ഷിപ്തമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

