തൊഴിൽ, താമസവിസ നിയമലംഘനത്തിന് സൗദിയിൽ ഒരാഴ്ചയ്ക്കിടെ 15,910 വിദേശികൾ പിടിയിൽ
text_fieldsറിയാദ്: ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 15,910 പേരെ അറസ്റ്റ് ചെയ്തു. ജൂൺ ഒമ്പത് മുതൽ 15 വരെയുള്ള കാലയളവിൽ സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത റെയ്ഡിലാണ് അറസ്റ്റ്. ഇതിൽ 9,784 പേർ താമസ നിയമലംഘകരും 3,983 പേർ അതിർത്തി സുരക്ഷാനിയമം ലംഘിച്ചവരും 2,143 പേർ തൊഴിൽ നിയമലംഘകരുമാണ്.
രാജ്യത്തേക്ക് അതിർത്തിയിലൂടെ അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത് 57 വിദേശികളാണ്. ഇതിൽ 40 ശതമാനം യമൻ പൗരന്മാരും 50 ശതമാനം എത്യോപ്യക്കാരും 10 ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമലംഘകർക്ക് അഭയം നൽകിയ 10 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. ആകെ 73,039 നിയമലംഘകർ ഇതിനകം നിയമനടപടികൾക്ക് വിധേയരായി. അതിൽ 69,595 ആളുകൾ പുരുഷന്മാരും 3,444 പേർ സ്ത്രീകളുമാണ്.
60,027 പേരെ യാത്രാരേഖകൾ ലഭിക്കുന്നതിനും 3,053 പേരെ വിമാനടിക്കറ്റ് നടപടികൾക്കുമായി അതത് നയതന്ത്ര കാര്യാലയങ്ങൾക്ക് കൈമാറിയിട്ടുണ്ട്. 12,882 പേരെ ഇതുവരെ നാടുകടത്തി.
അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഉൾപ്പടെ ഏതെങ്കിലും വിധത്തിലുള്ള സഹായം നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 10 റിയാൽ വരെ പിഴയും ചുമത്തും.
കൂടാതെ അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തും. വാഹനങ്ങൾ, താമസസ്ഥലം എന്നിവ കണ്ടുകെട്ടും. സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

