സൗദി അറേബ്യയുടെ കിഴക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതി വരുന്നു; ഡിസൈൻ കരാർ സ്പാനിഷ് കമ്പനിക്ക്
text_fieldsറിയാദ്: സൗദി അറേബ്യയുടെ വികസന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ പദ്ധതിയായ ‘സൗദി ലാൻഡ്ബ്രിഡ്ജ്’ യാഥാർഥ്യത്തിലേക്ക് അടുക്കുന്നു. രാജ്യത്തിെൻറ പടിഞ്ഞാറൻ മേഖലയിലുള്ള ജിദ്ദയെയും കിഴക്കൻ മേഖലയിലെ ദമ്മാം, ജുബൈൽ നഗരങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ബൃഹദ് പദ്ധതിയുടെ ഡിസൈൻ കരാർ പ്രമുഖ സ്പാനിഷ് കൺസൾട്ടൻസി സ്ഥാപനമായ സെനർ സ്വന്തമാക്കി.
പ്രമുഖ ബിസിനസ് മാഗസിനായ ‘മീഡ്’ ആണ് ഈ വിവരം പുറത്തുവിട്ടത്. ഏകദേശം 1,500 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന ഈ റെയിൽ പാത സൗദി അറേബ്യയുടെ ചരക്ക് ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.
സൗദി അറേബ്യൻ റെയിൽവേ (സാർ) 2025-ൽ ക്ഷണിച്ച ആഗോള ടെൻഡറിലൂടെയാണ് സ്പാനിഷ് കമ്പനിയായ സെനറിനെ തിരഞ്ഞെടുത്തത്. പദ്ധതിയുടെ പ്രാഥമികമായ രൂപരേഖ നേരത്തെ ഇറ്റാലിയൻ കമ്പനിയായ ഇറ്റാൽഫെർ തയ്യാറാക്കിയിരുന്നു. ഇപ്പോൾ നൽകിയിരിക്കുന്ന പുതിയ കരാറിലൂടെ പദ്ധതിയുടെ കൃത്യമായ എൻജിനീയറിങ് പ്ലാനുകളും വിശദമായ ഡിസൈനുകളും പൂർത്തിയാക്കി നിർമാണത്തിലേക്ക് കടക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
രാജ്യത്തെ പ്രധാന വ്യവസായ കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ ചരക്ക് നീക്കത്തിനുള്ള സമയം പകുതിയോളമായി കുറയ്ക്കാൻ ഈ റെയിൽവേ സഹായിക്കും. ഇത് രാജ്യത്തെ വ്യാപാര മേഖലയ്ക്ക് വലിയ ലാഭമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. പദ്ധതിയുടെ നിർമാണം വേഗത്തിലാക്കുന്നതിനായി ഘട്ടം ഘട്ടമായുള്ള വികസന മാതൃകയാണ് സൗദി സ്വീകരിച്ചിരിക്കുന്നത്.
ലോകത്തെ തന്നെ പ്രധാനപ്പെട്ട ചരക്ക് ഗതാഗത പാതകളിൽ ഒന്നായി മാറാൻ പോകുന്ന ഈ ലാൻഡ്ബ്രിഡ്ജ് പദ്ധതി മിഡിൽ ഈസ്റ്റിലെ ഗതാഗത മേഖലയിൽ പുതിയൊരു വിപ്ലവത്തിന് തുടക്കമിടുമെന്നാണ് വിലയിരുത്തലുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

