സുരക്ഷിതമായ നിർമിത ബുദ്ധി വികസനത്തിന് ആഹ്വാനം ചെയ്ത് സൗദി അറേബ്യയും യുനെസ്കോയും
text_fieldsറിയാദ്: സുരക്ഷിതവും ധാർമികവുമായ നിർമിത ബുദ്ധി ഉപയോഗം ഉറപ്പാക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ, സ്ഥാപന ശേഷി, വിവര സാങ്കേതിക നൈപുണ്യം, വിജ്ഞാന കൈമാറ്റം എന്നിവ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് സൗദി അറേബ്യയും യുനെസ്കോയും ഇൻറർനാഷനൽ സെൻറർ ഫോർ എ.ഐ റിസർച്ച് ആൻഡ് എത്തിക്സും സംയുക്തമായി ആഹ്വാനം ചെയ്തു.
അതിർത്തികൾ കടന്നുള്ള ആഗോള വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് സർക്കാരുകൾ, അന്താരാഷ്ട്ര സംഘടനകൾ, അക്കാദമിക് മേഖല, സ്വകാര്യ മേഖല, സിവിൽ സൊസൈറ്റി എന്നിവ തമ്മിലുള്ള ശക്തമായ സഹകരണം അത്യാവശ്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
റിയാദിൽ നടക്കുന്ന നാലാമത് യുനെസ്കോ ഗ്ലോബൽ ഫോറം ഓൺ എത്തിക്സ് ഓഫ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ ഭാഗമായി സംഘടിപ്പിച്ച മന്ത്രിതല യോഗത്തിന് ശേഷമാണ് പ്രസ്താവന പുറപ്പെടുവിച്ചത്. വേഗത്തിലുള്ള സാങ്കേതിക മുന്നേറ്റങ്ങളുടെയും സങ്കീർണമായ ആഗോള സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സഹകരണവും സംസ്കാരങ്ങൾ തമ്മിലുള്ള ആശയവിനിമയവും പരസ്പര പഠനവും അത്യന്താപേക്ഷിതമാണെന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു.
ലോകത്തെ 60-ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ, എ.ഐ സാങ്കേതികവിദ്യ ഉയർത്തുന്ന അവസരങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ഫലപ്രദമായ ചർച്ചകൾ നടന്നു. എ.ഐ വികസനവും അതിെൻറ വിന്യാസവും ഉപയോഗവും മാനവക്ഷേമത്തിനും സുസ്ഥിര വികസനത്തിനും ആഗോള നന്മയ്ക്കും ഉതകുന്നതാണെന്ന് ഉറപ്പാക്കാൻ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വനിതകളുടെയും യുവാക്കളുടെയും സജീവ പങ്കാളിത്തത്തോടെ എ.ഐ സാങ്കേതികവിദ്യകളുടെ രൂപകൽപ്പനയിലും ഭരണത്തിലും സമഗ്രമായ പങ്കാളിത്തം ഉറപ്പാക്കാൻ ബഹുരാഷ്ട്ര സഹകരണത്തിന് സാധിക്കും. വികസ്വര രാജ്യങ്ങളുടെ, പ്രത്യേകിച്ച് ആഫ്രിക്കൻ രാജ്യങ്ങളുടെ ആവശ്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും, എ.ഐ ശേഷിയിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള ആഗോള വേർതിരിവുകൾ ഇല്ലാതാക്കാൻ പ്രവർത്തിക്കണമെന്നും യോഗം ഊന്നിപ്പറഞ്ഞു.
2021-ൽ അംഗീകരിച്ച യുനെസ്കോയുടെ ‘എ.ഐ എത്തിക്സ് ശിപാർശകൾ’ തുടർന്നും പ്രധാന മാർഗ്ഗനിർദ്ദേശമായി സ്വീകരിക്കേണ്ടതിെൻറ പ്രാധാന്യം യോഗത്തിൽ എടുത്തുപറഞ്ഞു. മനുഷ്യാവകാശങ്ങൾ, മൗലിക സ്വാതന്ത്ര്യങ്ങൾ, മാനവക്ഷേമം എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് എ.ഐ വികസനം സുരക്ഷിതവും സുസ്ഥിരവുമാക്കാൻ സഹായിക്കുന്ന ആഗോള മാനദണ്ഡ ചട്ടക്കൂടാണ് ഇതെന്നും യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

