പരസ്പരം ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യയും ഇറാഖും
text_fieldsറിയാദ്: പരസ്പര പരമാധികാരവും അയൽപക്ക സൗഹാർദ്ദവും പൂർണമായി മാനിക്കുമെന്നും ഇരുരാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളിൽ യാതൊരുവിധ ഇടപെടലുകളും നടത്തില്ലെന്നും സൗദി അറേബ്യയും ഇറാഖും സംയുക്തമായി പ്രഖ്യാപിച്ചു. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ളയും ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. ഫുആദ് ഹുസൈനും തമ്മിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് ഈ നിർണായക പ്രഖ്യാപനമുണ്ടായത്.
ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ഈ ഔദ്യോഗിക ചർച്ചയിൽ പങ്കെടുത്തു. സൗദി അറേബ്യയും ഇറാഖും തമ്മിലുള്ള ചരിത്രപരമായ സഹോദരബന്ധം വിവിധ മേഖലകളിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുമന്ത്രിമാരും ചർച്ച ചെയ്തു. അതോടൊപ്പം പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും രാഷ്ട്രീയ നീക്കങ്ങളും യോഗം വിശദമായി വിലയിരുത്തുകയും, പൊതുവായ താൽപ്പര്യമുള്ള പ്രാദേശിക-ആഗോള വിഷയങ്ങളിൽ സംയുക്ത നിലപാട് സ്വീകരിക്കാൻ ധാരണയാവുകയും ചെയ്തു.
മറ്റ് രാജ്യങ്ങളുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന രീതിയിൽ സ്വന്തം മണ്ണ് ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഇരുപക്ഷവും കർശനമായ നിലപാട് വ്യക്തമാക്കി. സൗദി അറേബ്യ, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ, പശ്ചിമേഷ്യയിലെ മറ്റ് അയൽരാജ്യങ്ങൾ എന്നിവക്കെതിരെയുളള യാതൊരുവിധ സൈനിക നീക്കങ്ങൾക്കോ ആക്രമണങ്ങൾക്കോ ഇറാഖിെൻറ മണ്ണോ വ്യോമാതിർത്തിയോ വിട്ടുനൽകില്ലെന്ന് ഇറാഖ് യോഗത്തിൽ ആവർത്തിച്ച് ഉറപ്പുനൽകി.
ഇറാഖിൻ്റെ സുരക്ഷയും രാഷ്ട്രീയ സ്ഥിരതയും ഉറപ്പാക്കേണ്ടതിെൻറ ആവശ്യകതയും, അവിടുത്തെ ദേശീയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പിന്തുണക്കേണ്ടതിെൻറ പ്രാധാന്യവും ചർച്ചയിൽ അടിവരയിട്ടു പറഞ്ഞു. ഇരുരാജ്യങ്ങളുടെയും പൊതുവായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം പശ്ചിമേഷ്യൻ മേഖലയിലുടനീളം സമാധാനവും സുരക്ഷിതത്വവും നിലനിർത്തുന്നതിനായി വരും ദിവസങ്ങളിലും ശക്തമായ ഏകോപനവും സഹകരണവും തുടരാൻ ഇരുപക്ഷവും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

