സൗദി-കാനഡ സാമ്പത്തിക സഖ്യം ശക്തമാകുന്നു; ജിദ്ദ നിക്ഷേപ ഫോറത്തിൽ നിർണായക തീരുമാനങ്ങൾ
text_fieldsകനേഡിയൻ പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തോടനുബന്ധിച്ച് ജിദ്ദയിൽ നടന്ന ‘സൗദി-കാനഡ നിക്ഷേപ ഫോറം’
റിയാദ്: കനേഡിയൻ പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തോടനുബന്ധിച്ച് ജിദ്ദയിൽ ‘സൗദി-കാനഡ നിക്ഷേപ ഫോറം’ സംഘടിപ്പിച്ചു. ഇരുരാജ്യങ്ങളിലെയും മന്ത്രിമാർ, നിക്ഷേപകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത സമ്മേളനം ഖനനം, ധനകാര്യം, നൂതന വ്യവസായങ്ങൾ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഡാറ്റാ സെൻററുകൾ, തൊഴിൽ നൈപുണ്യം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
‘ഇൻവെസ്റ്റ് സൗദി’ വഴി മികച്ച സൗകര്യങ്ങളാണ് രാജ്യം വാഗ്ദാനം ചെയ്യുന്നത്. സൗദിയിലെ ഖനന രംഗത്ത് കനേഡിയൻ കമ്പനികളായ ‘ബാരിക്’, ‘ഇവാൻഹോ ഇലക്ട്രിക്’ എന്നിവ സൗദി മൈനിങ് കമ്പനിയായ ‘മആദിനു’മായി ചേർന്ന് പര്യവേക്ഷണം നടത്തുന്നുണ്ട്. കൂടാതെ, സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടും മആദിനും ചേർന്നുള്ള ‘മനാറ മിനറൽസ്’, കനേഡിയൻ കമ്പനിയായ ‘വേൽ ബേസ് മിനറലി’െൻറ 10 ശതമാനം ഓഹരികൾ സ്വന്തമാക്കിയത് ആഗോള വിപണിയിൽ നിർണായകമായി.
2026 ജൂണിൽ സൗദി ഓഹരി വിപണിയുടെ മൂല്യം 9.44 ട്രില്യൺ റിയാലിൽ എത്തി. വിദേശ നിക്ഷേപ ഇളവുകൾ കനേഡിയൻ നിക്ഷേപ സ്ഥാപനങ്ങൾക്കും ഫിൻടെക് കമ്പനികൾക്കും വലിയ അവസരമാണ് നൽകുന്നത്. ദേശീയ വ്യവസായ തന്ത്രത്തിെൻറ ഭാഗമായി 2035 ഓടെ രാജ്യത്ത് 35,000 ഫാക്ടറികളും രണ്ട് ട്രില്യൺ റിയാലിെൻറ നിക്ഷേപവുമാണ് സൗദി ലക്ഷ്യമിടുന്നത്. പ്രമുഖ കനേഡിയൻ നിക്ഷേപകരായ ‘ഇൻജീനിയ പോളിമേഴ്‌സ്’ ഇതിനകം സൗദിയിൽ പ്രവർത്തിക്കുന്നുണ്ട്.
2034 ഓടെ 6.6 ജിഗാവാട്ട് ശേഷിയുള്ള എ.ഐ ഡാറ്റാ സെൻററുകൾ സ്ഥാപിക്കാൻ സൗദി പദ്ധതിയിടുന്നു. കനേഡിയൻ കമ്പനിയായ സിപിപി ഇൻവെസ്റ്റ്മെൻറിെൻറ ഭാഗിക ഉടമസ്ഥതയിലുള്ള ‘ആർട്രങ്ക്’, ‘ഹ്യൂമെയ്ൻ’ കമ്പനിയുമായി ചേർന്ന് 300 കോടി ഡോളറിെൻറ ഡാറ്റാ സെൻറർ കോംപ്ലക്സ് വികസിപ്പിക്കുന്നുണ്ട്. കൂടാതെ, അറബിക് ഭാഷാ എ.ഐ വികസനത്തിനായി ‘കോഹിയർ’ കമ്പനിയുമായും സഹകരിക്കുന്നു. തദ്ദേശീയ തൊഴിലാളികളുടെ നൈപുണ്യം വികസിപ്പിക്കുന്നതിന് കാനഡയുടെ സാങ്കേതിക വിദ്യാഭ്യാസ മികവ് പ്രയോജനപ്പെടുത്തും. ഈ കൂട്ടായ്മ ഇരു രാജ്യങ്ങൾക്കും ദീർഘകാല സാമ്പത്തിക പുരോഗതി സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

