ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ആഗോളതലത്തിൽ മുന്നേറി സൗദി
text_fieldsയാംബു: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മേഖലയിൽ ആഗോളതലത്തിൽ മുന്നേറി സൗദി. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ഫലപ്രദമായ ശ്രമങ്ങളും ബ്രഹത്തായ പദ്ധതികളുമാണ് ആറു വർഷങ്ങൾക്കുള്ളിൽ തന്നെ എ.ഐ മേഖലയിൽ രാജ്യത്തെ ശ്രദ്ധേയമാക്കിയത്. സൗദിയുടെ സമ്പൂർണ പദ്ധതിയായ വിഷൻ 2030 ലക്ഷ്യങ്ങളിൽപെട്ട ഒന്നാണ് നിർമിത ബുദ്ധിയിൽ രാജ്യത്തെ ഉന്നതിയിലെത്തിക്കുക എന്നത്. കേവലം ആറ് വർഷങ്ങൾക്കുള്ളിൽ തന്നെ എ.ഐ രംഗത്ത് സൗദിയുടെ മികവ് ഇതിനകം ആഗോള ശ്രദ്ധയാകർഷിച്ചത് മഹത്തായ നേട്ടമാണെന്ന് കഴിഞ്ഞ ദിവസം സൗദി പ്രസ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി.
2019 ൽ സ്ഥാപിതമായതുമുതൽ സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയാണ് രാജ്യത്തെ പരിവർത്തനത്തിന് നേതൃത്വം നൽകിയത്. സാമ്പത്തിക വളർച്ചക്കും മനുഷ്യ കഴിവുകൾ വികസിപ്പിക്കുന്നതിനും ഡാറ്റയും എ.ഐയും പ്രയോജനപ്പെടുത്തി രാജ്യത്തിന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നതിന് തന്ത്രപരമായ പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ദേശീയ ഡാറ്റയുടെ പ്രാഥമിക ഹോസ്റ്റ് എന്ന നിലയിൽ, ഡിജിറ്റൽ പരിവർത്തനം പ്രാപ്തമാക്കുന്നതിനും, ദേശീയ തീരുമാനമെടുക്കലിനുള്ള ഉൾക്കാഴ്ചകൾ നൽകുന്നതിനും, സംയോജിത സർക്കാർ സേവനങ്ങൾക്കായി ശക്തമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനും സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പങ്ക് നിർണായകമായതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. സ്വകാര്യതയും ധാർമ്മിക മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിന് വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമവുമായി പൊരുത്തപ്പെടുന്ന നിയന്ത്രണ ചട്ടക്കൂടുകൾ സൃഷ്ടിക്കുന്നതിനും ഈ സാങ്കേതിക വിദ്യകളുടെ ഉത്തരവാദിത്തപരമായ ഉപയോഗത്തിനും അതോറിറ്റി മുൻഗണന നൽകുന്നുവെന്നത് റിപ്പോർട്ടിൽ എടുത്തുകാട്ടി.
“സൗദിയുടെ എ.ഐ രംഗത്തെ യാത്ര ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്റെയും തന്ത്രപരമായ ദീർഘവീക്ഷണത്തിന്റെയും സാങ്കേതിക പരമാധികാരത്തോടുള്ള അചഞ്ചലമായ ദേശീയ പ്രതിബദ്ധതയുടെയും നേരിട്ടുള്ള പ്രതിഫലനമാണെന്ന് റിയാദ് കിങ് സഊദ് സർവകലാശാലയിലെ സൈബർ സുരക്ഷാ പ്രൊഫസറായ മുഹമ്മദ് ഖുറം ഖാൻ പ്രാദേശിക പത്രത്തോട് പറഞ്ഞു. കിരീടാവകാശിയും പ്രധാന മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ പിന്തുണയോടെ രാജ്യം എ.ഐയെ ഒരു ദേശീയ മുൻഗണനയായി എടുത്തുകാട്ടി. അതിന്റെ സാമ്പത്തിക പരിവർത്തനത്തിന്റെയും ആധുനികവൽക്കരണ അജണ്ടയുടെയും കേന്ദ്രബിന്ദുവായി അതിനെ പരിവർത്തിപ്പിക്കാനും കഴിഞ്ഞതും വലിയ നേട്ടമായി വിലയിരുത്തുന്നു.
70 ലധികം ദേശീയ, അന്തർദേശീയ അവാർഡുകളും സർട്ടിഫിക്കേഷനുകളും ഈ മേഖലയിൽ നേടാൻ കഴിഞ്ഞത് രാജ്യത്തെ ആഗോള സൂചകങ്ങളിൽ മുൻപന്തിയിൽ എത്തിക്കാൻ കഴിഞ്ഞു. ആഗോള എ.ഐ ഉച്ച കോടികളും രാജ്യവ്യാപകമായ വിദ്യാഭ്യാസ സംരംഭങ്ങൾക്കും വേദിയാകാനും സൗദിക്ക് കഴിഞ്ഞു. ഓരോ പരിപാടികളും അന്താരാഷ്ട്ര നിലവാരം പുലർത്താൻ പ്രതിജ്ഞാബദ്ധമായിട്ടാണ് സൗദി ഡാറ്റ ആൻഡ് ആർട്ടി ഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി പ്രവർത്തിച്ചത്. ആഗോള എ.ഐ മൽസരങ്ങൾ നയിക്കാനുള്ള രാജ്യത്തിന്റെ മികവും ആഗോളതലത്തിൽ ശ്രദ്ധേയമായി. ഒരുദശലക്ഷം സൗദികളെ എ.ഐ കഴിവുകൾ കൊണ്ട് സജ്ജരാക്കാനും ആറ് ദശലക്ഷത്തിലധികം വിദ്യാർത്ഥികൾക്കായി പാഠ്യപദ്ധതിയുടെ ദേശീയ സംയോജനവും ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികളും ഫലം കണ്ടതും മികവാർന്ന നേട്ടമാണ്.
ഹജ്ജ്, ഉംറ സീസണുകളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും അനുഷ്ഠാന കർമങ്ങളുടെ വിവരങ്ങളും മറ്റും കൈമാറാനും സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ വൈവിധ്യമാർന്ന സാങ്കേതിക വിദ്യകൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ റിപ്പോർട്ട് ചെയ്തിരുന്നു. ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും സർക്കാർ കാര്യക്ഷമത വർധിപ്പിക്കുന്നതിലും അതോറിറ്റിയുടെ പ്രവർത്തനത്തിന്റെ പ്രകടമായ സ്വാധീനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നേട്ടങ്ങൾ തെളിയിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സൗദിയും സാധാരണ കണക്കു കൂട്ടലുകൾക്കപ്പുറമാണ് മുന്നേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

