കരിമ്പട്ടികയിൽപ്പെട്ട കമ്പനിക്ക് വിമാനങ്ങൾ കൈമാറിയെന്ന വാർത്തകൾ നിഷേധിച്ച് സൗദി എയർലൈൻസ്
text_fieldsറിയാദ്: കരിമ്പട്ടികയിൽപ്പെട്ട ഒരു സ്ഥാപനത്തിന് വിമാനങ്ങൾ കൈമാറിയെന്ന രീതിയിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണങ്ങൾ സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി എയർലൈൻസ് (സൗദിയ) ശക്തമായി നിഷേധിച്ചു. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കമ്പനി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഈ ആരോപണങ്ങളിൽ യാതൊരു വസ്‌തുതയുമില്ലെന്നും അധികൃതർ വ്യക്തമാക്കി.
വിവാദ വാർത്തകളിൽ പറയുന്ന വിമാനങ്ങൾ 2023-ൽ തന്നെ സൗദിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത മറ്റൊരു കമ്പനിക്ക് വിറ്റഴിച്ചതാണെന്ന് സൗദിയ പ്രസ്താവനയിലൂടെ അറിയിച്ചു. അംഗീകൃത വാണിജ്യ-നിയമ വശങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടായിരുന്നു ഈ വിൽപ്പന നടപടികൾ.
വിൽപ്പന നടന്ന തീയതിക്ക് ശേഷം ഈ വിമാനങ്ങളുമായോ, അവ നിലവിൽ കൈവശം വെച്ചിരിക്കുന്ന കമ്പനിയുമായോ തങ്ങൾക്ക് യാതൊരുവിധ പ്രവർത്തനപരമോ വാണിജ്യപരമോ ആയ ബന്ധവുമില്ലെന്ന് സൗദി എയർലൈൻസ് വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിലുള്ള എല്ലാ ചട്ടങ്ങളും നിയമങ്ങളും പൂർണ്ണമായി പാലിച്ചുകൊണ്ടാണ് തങ്ങളുടെ എയർലൈൻസ് മുന്നോട്ട് പോകുന്നതെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

