യമന് വീണ്ടും സൗദി സഹായം; സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിനായി 22.4 കോടി റിയാൽ അനുവദിച്ചു
text_fieldsറിയാദ്: ആഭ്യന്തര പ്രതിസന്ധി നേരിടുന്ന യമൻ സർക്കാരിെൻറ ബജറ്റ് കമ്മി നികത്തുന്നതിനും ജീവനക്കാരുടെ ശമ്പള വിതരണത്തിനുമായി സൗദി അറേബ്യ വീണ്ടും സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാരുടെ ശമ്പള ഇനത്തിൽ ഉണ്ടായ കുറവ് പരിഹരിക്കാൻ 22.4 കോടിയലധികം സൗദി റിയാലാണ് സൗദി ഭരണകൂടം അനുവദിച്ചത്.
സൗദി ഭരണാധികാരികളുടെ പ്രത്യേക നിർദ്ദേശപ്രകാരവും പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാെൻറ തുടർനടപടികളുടെ ഭാഗമായുമാണ് ഈ തുക കൈമാറിയത്. യമെൻറ പുനർനിർമാണത്തിനും വികസനത്തിനുമായുള്ള സൗദി പ്രോഗ്രാം വഴിയാണ് ധനസഹായം വിതരണം ചെയ്തതെന്ന് യമനിലെ സൗദി അംബാസഡർ മുഹമ്മദ് അൽ ജാബർ എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി.
യമൻ സർക്കാരിെൻറ സാമ്പത്തിക ലഭ്യത സുഗമമാക്കുന്നതിനും യമനി റിയാലിെൻറ മൂല്യം തകർച്ചയില്ലാതെ നിലനിർത്തുന്നതിനും ഈ സഹായം നിർണായകമാകുമെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി. കൂടാതെ, രാജ്യത്ത് അടിസ്ഥാന സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാനും സാമ്പത്തിക സ്ഥിരത വീണ്ടെടുക്കാനുമുള്ള യമൻ സർക്കാരിെൻറ ശ്രമങ്ങൾക്ക് ഇത് വലിയ പിന്തുണയാകും.
യമനുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ അവിടുത്തെ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിനും സ്ഥിരതയ്ക്കുമാണ് സൗദി അറേബ്യ എപ്പോഴും മുൻഗണന നൽകുന്നത്. നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ യമൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കാനും, അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാരിനെ പ്രാപ്തരാക്കാനുമുള്ള സൗദിയുടെ താൽപ്പര്യമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ ഗവർണറേറ്റുകളിലെ വൈദ്യുത നിലയങ്ങളുടെ പ്രവർത്തനം സുഗമമാക്കുന്നതിനായി 15 കോടി ഡോളർ മൂല്യമുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ യമൻ വൈദ്യുതി-ഊർജ്ജ മന്ത്രാലയത്തിന് കൈമാറാനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. ഈ കരാർ നടപ്പാക്കി ദിവസങ്ങൾക്കകമാണ് യമൻ ജനതയ്ക്ക് ആശ്വാസമായി സൗദിയുടെ ഭാഗത്തുനിന്ന് പുതിയ സാമ്പത്തിക സഹായം കൂടി എത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

