സനാതനികളുടെ ഹിന്ദുത്വവഴികൾ ചർച്ച ചെയ്ത് ജൂലൈ മാസ ‘ചില്ല വായന’
text_fieldsറിയാദിലെ ചില്ല സർഗവേദിയുടെ ജൂലൈ മാസ വായനാ സംഗമത്തിൽ ഷംസുദ്ദീൻ മച്ചിഞ്ചേരി പുസ്തകം പരിചയപ്പെടുത്തുന്നു
റിയാദ്: സി.പി.എം നേതാവും എഴുത്തുകാരനുമായ പി. ജയരാജൻ രചിച്ച ‘സനാതനികളുടെ ഹിന്ദുത്വവഴികൾ’ എന്ന ഗ്രന്ഥത്തിെൻറ വായനയും ചർച്ചയും കേന്ദ്രപ്രമേയമാക്കി റിയാദിലെ ചില്ല സർഗവേദി ജൂലൈ മാസത്തെ വായനാ സംഗമം സംഘടിപ്പിച്ചു. ബത്ഹയിലെ ഡി പാലസ് ഹാളിൽ നടന്ന പരിപാടിയിൽ വ്യത്യസ്തമായ അഞ്ച് കൃതികളുടെ അവതരണവും ചർച്ചയുമാണ് നടന്നത്.
വി.കെ. ഷഹീബയാണ് ‘സനാതനികളുടെ ഹിന്ദുത്വവഴികൾ’ എന്ന കൃതി സദസ്സിൽ അവതരിപ്പിച്ചത്. സനാതനധർമ്മത്തെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും വിമർശനാത്മകമായി പരിശോധിക്കുന്ന ഗ്രന്ഥത്തിെൻറ പ്രധാന ആശയങ്ങൾ അവർ വിശദീകരിച്ചു. ഇന്ത്യയിലെയും കേരളത്തിലെയും സാമൂഹിക അന്തരീക്ഷത്തെ സ്വാധീനിക്കാൻ സംഘപരിവാർ ശക്തികൾ ദീർഘകാലാടിസ്ഥാനത്തിൽ ആവിഷ്കരിക്കുന്ന രാഷ്ട്രീയ-സാമൂഹിക പദ്ധതികളെക്കുറിച്ചും അതുയർത്തുന്ന ആശങ്കകളെക്കുറിച്ചും അവതരണത്തിൽ വ്യക്തമാക്കി.
മലയാളത്തിലെ ശ്രദ്ധേയമായ ഓർമക്കുറിപ്പുകളുടെ സമാഹാരമായ കവി ബാലചന്ദ്രൻ ചുള്ളിക്കാടിെൻറ ‘ചിദംബരസ്മരണകൾ’ അവതരിപ്പിച്ചുകൊണ്ട് ഷംസുദ്ദീൻ മച്ചിഞ്ചേരിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ദാരിദ്ര്യം, സൗഹൃദം, പ്രണയം, മനുഷ്യബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന ഈ കൃതിയിൽ കവിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് സാധാരണ മനുഷ്യരാണെന്നും അവരോടുള്ള ആത്മബന്ധമാണ് പുസ്തകത്തിെൻറ പ്രധാന സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു.
ബീനയുടെ ‘ഒസാത്തി’ എന്ന നോവൽ നസീർ മുള്ളൂർക്കര അവതരിപ്പിച്ചു. ജന്മത്തിെൻറ അടിസ്ഥാനത്തിൽ ഉയർച്ചയോ താഴ്ചയോ അംഗീകരിക്കാത്ത മതമാണ് ഇസ്‌ലാമെങ്കിലും കേരളീയ മുസ്ലിം സമൂഹത്തിലെ ആന്തരിക ജാതിവ്യവസ്ഥയും സ്ത്രീജീവിതവും പ്രവാസവും ചർച്ചയാകുന്ന നോവലിലെ കഥാപാത്രങ്ങളുടെയും സാഹചര്യങ്ങളുടെയും സാമൂഹിക യാഥാർഥ്യങ്ങൾ അദ്ദേഹം വിശകലനം ചെയ്തു.
ബെന്യാമിെൻറ ‘മൾബറി, എന്നോട് നിെൻറ സോർബയെക്കുറിച്ച് പറയൂ’ എന്ന നോവൽ നാസർ കാരക്കുന്ന് പരിചയപ്പെടുത്തി. മലയാളത്തിലെ ശ്രദ്ധേയമായ പ്രസാധനസ്ഥാപനമായ മൾബറിയുടെ സ്ഥാപകൻ ഷെൽവിയുടെ ജീവിതവും അദ്ദേഹത്തിെൻറ പ്രിയ എഴുത്തുകാരനായ നിക്കോസ് കസാൻസാക്കിസിനോടുള്ള അടുപ്പവും പുസ്തകങ്ങളോടുള്ള സമർപ്പണവും ആവിഷ്കരിക്കുന്ന നോവലിെൻറ പ്രമേയവും ആഖ്യാനരീതിയും അദ്ദേഹം വിശദീകരിച്ചു.
വി. ഷിനിലാലിെൻറ ശ്രദ്ധേയമായ നോവൽ ‘ഇരു’ അനിത്ര ജ്യോമി അവതരിപ്പിച്ചു. മാർത്താണ്ഡവർമ്മയുടെ കാലം മുതൽ മൂന്ന് നൂറ്റാണ്ടുകളുടെ ചരിത്രം പശ്ചാത്തലമാക്കി കാണി-വേടർ ഗോത്രവിഭാഗങ്ങളുടെ ജീവിതം വ്യത്യസ്തമായ ആഖ്യാനശൈലിയിൽ അവതരിപ്പിക്കുന്ന കൃതിയാണിതെന്ന് അവർ പറഞ്ഞു. വായനകൾക്ക് ശേഷം നടന്ന ചർച്ചയ്ക്ക് റഫീഖ് പന്നിയങ്കര തുടക്കം കുറിച്ചു. നജീം കൊച്ചുകലുങ്ക്, രാജേഷ് ഓണക്കുന്ന്, അനസ് നാസിർ, സെബിൻ ഇക്ബാൽ, സബീന എം. സാലി, സീബ കൂവോട്, സുബിൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾക്ക് സമാപനമായി മൂസ കൊമ്പൻ സംസാരിച്ചു. സുരേഷ് ലാൽ മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

