സൗദിയിൽ പൊതുവിദ്യാഭ്യാസ നിയമത്തിന് അംഗീകാരം നൽകി രാജകീയ ഉത്തരവ്
text_fieldsറിയാദ്: സൗദി അറേബ്യയിൽ പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിയും കാര്യക്ഷമതയും ലക്ഷ്യമിട്ട് പുതിയ പൊതുവിദ്യാഭ്യാസ നിയമത്തിന് അംഗീകാരം നൽകിക്കൊണ്ട് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ വിദ്യാഭ്യാസ അന്തരീക്ഷത്തിന്റെ ഗുണനിലവാരം ഉയർത്തുക, ഭരണനിർവ്വഹണ ചട്ടക്കൂട് ശക്തമാക്കുക, നിശ്ചിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുക എന്നിവയാണ് പുതിയ നിയമത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
കൂടാതെ സൗദി വിഷൻ 2030-ന് അനുസൃതമായി സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകളുടെ പങ്കാളിത്തം ക്രമീകരിക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. രാജ്യത്തെ പൊതുവിദ്യാഭ്യാസ വികസനത്തിനും നിയന്ത്രണ-പ്രവർത്തന സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും വലിയ പിന്തുണ നൽകുന്നതാണ് ഈ തീരുമാനമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽ ബനിയാൻ വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയിലെ മനുഷ്യാവകാശങ്ങൾ, വിദ്യാർഥികളുടെയും അധ്യാപകരുടെയും അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും സുരക്ഷിതവും പ്രചോദനാത്മകവുമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനും നിയമം പ്രഥമ പരിഗണന നൽകുന്നു. ഇത് പഠനാനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം വിദ്യാഭ്യാസ യാത്രയിൽ കുടുംബത്തിന്റെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും സഹായിക്കും.
വിദ്യാഭ്യാസ മന്ത്രാലയം, ജനറൽ എജുക്കേഷൻ അഫയേഴ്സ് കൗൺസിൽ, മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയുടെ ചുമതലകൾ കൃത്യമായി നിർവ്വചിക്കുന്നതിലൂടെ മേഖലയുടെ ഭരണനിർവ്വഹണം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാകും. നയ രൂപീകരണം, പദ്ധതി ആസൂത്രണം, തീരുമാനങ്ങളെടുക്കൽ എന്നിവയിലുണ്ടാകുന്ന ഏകോപനം വിദ്യാഭ്യാസ മേഖലയുടെ നിരീക്ഷണവും മേൽനോട്ടവും ശക്തമാക്കാൻ മന്ത്രാലയത്തെ സഹായിക്കും.
കൃത്യമായ മാനദണ്ഡങ്ങളിലൂടെ സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നത് നിക്ഷേപങ്ങൾക്ക് പുതിയ അവസരമൊരുക്കും. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുസ്ഥിരമായ വികസനം ഉറപ്പാക്കാനും ഈ നിയമം വഴി സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

