റോഹിങ്ക്യക്കാർക്ക് സൽമാൻ രാജാവ് 15 ദശലക്ഷം ഡോളർ സഹായം അനുവദിച്ചു
text_fieldsജിദ്ദ: മ്യാൻമറിൽ നിന്ന് പലായനം ചെയ്ത റോഹിങ്ക്യക്കാർക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ വക 15 ദശലക്ഷം ഡോളർ സഹായം. റോയൽകോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ റീലീഫ് സെൻറർ ജനറൽ സൂപർവൈസറുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽറബീഅ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വാഷിങ്ടണിലെ അമേരിക്കൻ പ്രതിനിധിസഭാ ആസ്ഥാനത്ത് അറബ് അമേരിക്കൻ റിലേഷൻ ദേശീയ സമിതി അംഗങ്ങളുമായും യു.എസ്, ജി.സി.സി രാജ്യങ്ങളുടെ കോ^ഒാപറേഷൻ കമ്മിറ്റിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷം സൗദി പ്രസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിലാണ് 15 ദശലക്ഷം അമേരിക്കൻ ഡോളർ റോഹിങ്ക്യക്കാർക്ക് വകയിരുത്താൻ സൽമാൻ രാജാവ് കൽപന പുറപ്പെടുവിച്ച കാര്യം ഡോ. അൽറബീഹ് അറിയിച്ചത്.
ഗവൺമെൻറിെൻറ കടുത്ത നടപടികളെ തുടർന്ന് ദുരിതമനുഭവിക്കുന്ന റോഹിങ്ക്യൻ ജനതക്ക് ആശ്വാസമേകാൻ മുമ്പ് നൽകിയ സഹായ ഹസ്തത്തിെൻറ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു. സഹായം സംബന്ധിച്ച നിർദേശം വന്നതുമുതൽ റിലീഫ് കേന്ദ്രത്തിൽ നിന്ന് ബംഗ്ളാദേശിലേക്ക് പോകാനും അവിടെയെത്തിയ റോഹിങ്ക്യക്കാരുടെ അവസ്ഥകളും അടിയന്തിര ആവശ്യങ്ങളും മനസ്സിലാക്കി സഹായങ്ങൾ നൽകാനും സംഘങ്ങളെ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.
സൽമാൻ രാജാവിെൻറ നിർദേശത്തെ തുടർന്ന് റിലീഫ് കേന്ദ്രത്തിനു കീഴിൽ പല സഹായ പദ്ധതികളും ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. വിവിധ തരത്തിലുള്ള സഹായങ്ങൾ ഇതിലുണ്ട്. മ്യാൻമറിലെ റാഖീൻ സ്റ്റേറ്റിൽ കഴിഞ്ഞ റമദാനിൽ 19,40400 ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇത് 11,6424 പേർ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ദുരിതബാധിതരായ കുടുംബങ്ങൾക്കാവശ്യമായ സാധനങ്ങൾ കിറ്റിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റാഖീൻ സ്റ്റേറ്റിൽ നിന്ന് ഒഴിപ്പിച്ചവരെ മാറൂഖ്, യൂ, മീൻബിയ, ക്യുകതാവ്, ബുക്താവ് എന്നിവിടങ്ങളിൽ പുനരധിവസിപ്പിക്കാനുള്ള ഒന്നാംഘട്ട പദ്ധതി വേൾഡ് ഒാർഗനൈസേഷൻ ഒാഫ് മൈഗ്രെഷനുമായി സഹകരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. മലേഷ്യയിലേക്ക് പലായനം ചെയ്ത റോഹിങ്ക്യൻ മുസ്ലിംകളെ സഹായിക്കാൻ ക്വോലാലംമ്പൂരിലെ സൗദി എംബസിയുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്കരിച്ചുവരികയാണ്. റോഹിങ്ക്യക്കാരോട് ചെയ്തുകൊണ്ടിരിക്കുന്ന പീഡനങ്ങളും മർദനങ്ങളും നിർത്താനും പലായനം ചെയ്തവരെ തിരിച്ചുകൊണ്ടുവരാനും മ്യാൻമർ ഗവൺമെൻറിനോട് സമ്മർദം ചെലുത്തണമെന്ന് യു.എന്നിനോടും ലോകരാജ്യങ്ങളോടും ഡോ. റബീഹ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സംഘടനകൾ മാനുഷികവും അന്തർദേശീയവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.