സൗദിയിൽ റോഡപകട മരണങ്ങളിൽ 60 ശതമാനം കുറവ്
text_fieldsറിയാദ്: സൗദി അറേബ്യയിൽ 10 വർഷത്തിനിടെ റോഡപകട മരണങ്ങളിൽ 60 ശതമാനത്തിലധികം കുറവുണ്ടായതായി റോഡ് സുരക്ഷയ്ക്കായുള്ള മന്ത്രിതല സമിതിയുടെ 2025-ലെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. സൗദി വിഷൻ 2030-െൻറ ഭാഗമായി നടപ്പാക്കിയ കർശന നിയമങ്ങളിലൂടെയാണ് ഈ നേട്ടം.
2016 മുതൽ 2025 വരെയുള്ള കാലയളവിൽ (കോവിഡ് വർഷങ്ങളായ 2020, 2021 ഒഴിവാക്കി) 83.6 ബില്യൺ റിയാലിെൻറ സാമ്പത്തിക ലാഭം രാജ്യം സ്വന്തമാക്കി. എന്നാൽ, 2024-നും 2025-നും ഇടയിൽ അപകടച്ചെലവിൽ 2.2 ബില്യൺ റിയാലിെൻറ വർദ്ധനവുണ്ടായി.
2016-ൽ 8,632 ആയിരുന്ന ഗതാഗത മരണങ്ങൾ 2025-ൽ 4,438 ആയി കുറഞ്ഞു. അപകടം മൂലമുള്ള പരിക്കുകൾ 36,787-ൽ നിന്ന് 24,290 ആയും (34 ശതമാനം കുറവ്), ഗുരുതര അപകടങ്ങൾ (2019-ൽ 23,263 ആയിരുന്നത്) 23 ശതമാനം കുറഞ്ഞ് 17,805 ആയും മാറി. ഒരു ലക്ഷം പേരിൽ മരണനിരക്ക് 28.8-ൽ നിന്നും 12.05 ആയി കുറയ്ക്കാനായി. അപകടകരമായ നിയമലംഘനങ്ങൾ നടത്തുന്ന വിദേശി ഡ്രൈവർമാരെ നാടുകടത്തുന്നത് ഉൾപ്പെടെയുള്ള ട്രാഫിക് നിയമ പരിഷ്കരണവും, ലാൻഡ് ട്രാൻസ്പോർട്ട് നിയമവും, ‘സൗദി റോഡ് കോഡ്’ മാനണ്ഡങ്ങളും 2025-ൽ നടപ്പാക്കി. നിയമലംഘനങ്ങൾ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയം 4,100 ലധികം ഓട്ടോമേറ്റഡ് നിരീക്ഷണ സംവിധാനങ്ങൾ വിന്യസിച്ചു. ഗതാഗത, ലോജിസ്റ്റിക്സ് സേവന മന്ത്രാലയം റോഡ് പണികളിൽ 98.75 ശതമാനം സുരക്ഷാ മാനദണ്ഡം ഉറപ്പാക്കി.
സുരക്ഷാ മാനദണ്ഡങ്ങളിൽ കിഴക്കൻ പ്രവിശ്യ ഒന്നാമതും, അൽ ജൗഫ് രണ്ടാമതും, ജിസാൻ മൂന്നാമതും എത്തി. മരണനിരക്ക് കിഴക്കൻ പ്രവിശ്യയിൽ ലക്ഷത്തിൽ 7.68-ഉം അൽ ജൗഫിൽ 8.17-ഉം ആണ്.
എന്നാൽ തബൂക്കിൽ 19.38-ഉം, അൽ ബാഹയിൽ 18.73-ഉം, ജിസാനിൽ 18.63-ഉം ആണ് നിരക്ക്. പരിക്കുകൾ ഏറ്റവും കൂടുതൽ റിയാദിലും (7,739) കുറവ് അസിറിലുമാണ് (1,229). ഗതാഗത മരണങ്ങളിൽ 51.4 ശതമാനം സൗദി പൗരന്മാരാണ്. ഏറ്റവും കുറവ് ഇന്ത്യക്കാരാണ് (4.8 ശതമാനം).
അപകടങ്ങളിൽ 92.8 ശതമാനവും ചലിക്കുന്ന വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടിയാണ്. നിർത്തിയിട്ട വാഹനങ്ങളിൽ ഇടിച്ചത് 3.7 ശതമാനം, സ്ഥിരമായ വസ്തുക്കളിൽ ഇടിച്ചത് 1.6 ശതമാനം, വാഹനങ്ങൾ മറിയുന്നതും കാൽനടയാത്രക്കാരെ ഇടിക്കുന്നതും 0.4 ശതമാനം വീതവുമാണ്. പ്രധാന കാരണം സുരക്ഷിതമായ അകലം പാലിക്കാത്തതാണ് (29.2 ശതമാനം). പെട്ടെന്നുള്ള ലെയ്ൻ മാറ്റം (27.9 ശതമാനം), റൈറ്റ് ഓഫ് വേ ലംഘനം (10.3 ശതമാനം), ശ്രദ്ധതിരിയൽ (5.6 ശതമാനം), വൺവേ ലംഘനം (0.7 ശതമാനം) എന്നിവയാണ് മറ്റ് കാരണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

