റിയാദിൽ ലോക ഫാൽക്കൺ ലേലം ആഗസ്റ്റ് അഞ്ച് മുതൽ: അപൂർവ ഇനം പരുന്തുകൾ എത്തിത്തുടങ്ങി
text_fieldsറിയാദ്: ലോകത്തിലെ ഏറ്റവും വലിയ പരുന്ത് (ഫാൽക്കൺ) ലേലത്തിന് സൗദി അറേബ്യൻ തലസ്ഥാനമായ റിയാദ് വീണ്ടും വേദിയാകുന്നു. ആഗസ്റ്റ് അഞ്ച് മുതൽ 25 വരെ റിയാദ് നഗരത്തിൽനിന്ന് 40 കിലോമീറ്ററകലെ മൽഹാമിലുള്ള നാഷനൽ ഫാൽക്കൺ സെൻററിലാണ് ലേലം നടക്കുന്നത്. ഇതിെൻറ ഭാഗമായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള അപൂർവ് ഇനം പരുന്തുകളെ സൗദിയിൽ എത്തിച്ചുതുടങ്ങി.
ഓസ്ട്രിയ, നെതർലാൻഡ്‌സ്, റൊമാനിയ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്തമായ ഫാമുകളിൽ നിന്നുള്ള പരുന്തുകളാണ് ആദ്യഘട്ടത്തിൽ എത്തിയിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ പരുന്തുകൾ എത്തിച്ചേരും. പരുന്തുകളെ വളർത്തുന്നവർക്കും വാങ്ങാൻ താല്പര്യമുള്ളവർക്കും നിക്ഷേപകർക്കും ഒരുപോലെ ഉപകാരപ്പെടുന്ന രീതിയിലാണ് ഈ ലേലം സംഘടിപ്പിച്ചിരിക്കുന്നത്. ലേല വേദിയിൽ തത്സമയ ലേലത്തിലൂടെ നേരിട്ട് ആളുകൾക്ക് പരുന്തുകളെ സ്വന്തമാക്കാം.
കൂടാതെ, വിവിധ രാജ്യങ്ങളിൽനിന്നുള്ള ഫാമുകളുടെ പ്രത്യേക പവലിയനുകൾ, പരുന്തുകളെ വളർത്താനും പരിപാലിക്കാനും ആവശ്യമായ ഉപകരണങ്ങളുടെ സ്റ്റാളുകൾ, സൗജന്യ ശിൽപശാലകൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും തുടക്കക്കാർക്കും പരുന്ത് വളർത്തലിനെക്കുറിച്ച് മനസിലാക്കാൻ ‘ഭാവിയിലെ ഫാൽക്കണർ’ എന്ന പേരിൽ പ്രത്യേക വിഭാഗവും മേളയിലുണ്ട്.
ഈ ലേലത്തിലൂടെ വാങ്ങുന്ന ചെറിയ പരുന്തുകൾക്കായി പ്രത്യേക മത്സരങ്ങൾ നടത്താൻ തീരുമാനിച്ചതോടെ ലോകമെമ്പാടുമുള്ള പരുന്ത് പ്രേമികൾ വലിയ ആവേശത്തോടെയാണ് ഇതിനെ കാണുന്നത്. മുൻവർഷങ്ങളിൽ വൻ വിജയമായിരുന്നു ഈ ലേലം. 2025-ൽ നടന്ന ലേലത്തിൽ 23 രാജ്യങ്ങളിൽ നിന്നായി 1,103 പരുന്തുകളാണ് വിറ്റഴിഞ്ഞത്. 1.3 കോടിയിലധികം സൗദി റിയാലിെൻറ കച്ചവടമാണ് അന്ന് നടന്നത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് പങ്കെടുത്ത രാജ്യങ്ങളുടെയും വിറ്റഴിഞ്ഞ പരുന്തുകളുടെയും എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും മികച്ചതും അപൂർവ്വവുമായ ഫാൽക്കൺ ഇനങ്ങളെ നേരിട്ട് കാണാനും സ്വന്തമാക്കാനും സന്ദർശകർക്ക് ലഭിക്കുന്ന മികച്ചൊരു അവസരമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

