കോവിഡ് പരിശോധന നിർബന്ധമാക്കൽ; പ്രവാസലോകത്ത് പ്രതിഷേധം പുകയുന്നു
text_fieldsറിയാദ്: ഇൗ മാസം 20 മുതൽ ചാർട്ടേർഡ് വിമാനത്തിൽ നാട്ടിലേക്ക് തിരിക്കണമെങ്കിൽ കോവിഡ് ടെസ്റ്റ് സ്വന്തം ചെലവിൽ നടത്തി നെഗറ്റീവ് ആണെന്ന് തെളിയിക്കണമെന്ന കേരള സർക്കാർ തീരുമാനത്തിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം പുകയുന്നു.
സംസ്ഥാന സർക്കാർ പ്രവാസികളെ പരമാവധി ദ്രോഹിക്കുന്നു -റിയാദ് ഒ.ഐ.സി.സി
സംസ്ഥാന സർക്കാറിന്‍റെ നിലപാട് അങ്ങേയറ്റം ധിക്കാരപരമാണെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ആരോപിച്ചു. ഇത് അംഗീകരിക്കാൻ സാധിക്കില്ല.
സർക്കാർ കരുതുന്നത് പോലെ കോവിഡ് ടെസ്റ്റ് അത്രയെളുപ്പത്തിൽ സൗദി അറേബ്യ പോലുള്ള രാജ്യത്ത് നടത്തുക സാധ്യമല്ല. പണം കൊടുത്താൽ പോലും ടെസ്റ്റ് നടത്താൻ ബുദ്ധിമുട്ടാണ്. കാര്യമായ ലക്ഷണമുള്ളവരെ മാത്രമേ ടെസ്റ്റ് നടത്താൻ അനുവദിക്കൂ എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഇതിനെ കുറിച്ച് കേരള സർക്കാർ ഒന്നും മനസിലാക്കിയിട്ടില്ല എന്നുവേണം കരുതാൻ. ആരാണ് ഈ സർക്കാരിനെ ഉപദേശിക്കുന്നത്. പ്രവാസികളെ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുമ്പോൾ അതത് രാജ്യത്തെ തങ്ങളുടെ പ്രവാസി സംഘടനാ പ്രതിനിധികളുമായി ഒന്നാലോചിക്കാനെങ്കിലും തയാറാവണം.
ചാർട്ടേർഡ് വിമാനത്തിൽ വരുന്നവരെല്ലാം സാമ്പത്തികമായി നല്ല സ്ഥിതിയിലുള്ളവരാണന്നോ സർക്കാറുകൾ കരുതുന്നത്. എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്ന് കരുതി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെയാണ് പലരും വിമാന ടിക്കറ്റുകൾ എടുക്കുന്നത്. കേന്ദ്ര സർക്കാരിെൻറ വന്ദേ ഭാരത് വിമാന സർവിസ് വെറും പ്രഹസനമാണ്. സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് ടിക്കറ്റ് വാങ്ങി വരുന്ന പരിപാടിക്കാണ് ‘വന്ദേ ഭാരത്’ എന്ന് പേരിട്ടിരിക്കുന്നത്.
ഒരു വലിയ മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ എല്ലാ തരത്തിലും സംസ്ഥാനവും കേന്ദ്രവും പ്രവാസികളെ അന്യരായി കണ്ട് പരമാവധി ബുദ്ധിമുട്ടിക്കുകയാണ്. ഇതിനെതിരെ എല്ലാ പ്രവാസി സംഘടനകളും പ്രതികരിക്കണമെന്നും ഇത്തരത്തിലുള്ള നീക്കത്തിൽ നിന്ന് സർക്കാറിനെ പിന്തിരിപ്പിക്കണമെന്നും റിയാദ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാറിെൻറ തെറ്റായ തീരുമാനം പ്രവാസികൾക്ക് പുതിയ പ്രഹരം -പ്രവാസി ദമ്മാം
ദമ്മാം: ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലെത്തുന്നവർ കോവിഡ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ യാത്ര അനുവദിക്കൂവെന്നും വന്ദേ ഭാരത് വിമാനങ്ങളിൽ വരുന്നവർക്ക് അത് വേണ്ടതില്ലെന്നുമുള്ള കേരള സർക്കാർ നിലപാടിൽ പ്രവാസി സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
പ്രവാസികളെ വീണ്ടും പ്രയാസപ്പെടുത്തുന്ന നടപടിയാണിത്. ജോലി നഷ്ടപ്പെട്ടവരും അടിയന്തിര തുടർചികിത്സക്ക് ഇവിടെ സൗകര്യമില്ലാത്തവരുമൊക്കെയാണ് എങ്ങനെയും നാട് പിടിക്കാൻ പരിശ്രമിക്കുന്നത്. ഈ വേളയിലാണ് പലരും വന്ദേ ഭാരത് വിമാനങ്ങളിൽ അവസരം ലഭിക്കാതെ ചാർട്ടേഡ് വിമാനങ്ങളിലെങ്കിലും നടണയാൻ ശ്രമിക്കുന്നത്.
കോവിഡ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് നേടുക എളുപ്പമല്ല. സ്വകാര്യമായി ചെയ്യണമെങ്കിൽ 1400 റിയാൽ (28,000 രൂപയിലധികം) ചെലവാണ്. സ്വതവേ പ്രതിസന്ധിയിൽ കഴിയുന്ന പ്രവാസികൾ ടിക്കറ്റ് സമ്പാദിക്കുന്നത് തന്നെ പലരുടെയും കാരുണ്യത്തിലാണ്. ഈ സാഹചര്യത്തിൽ സർക്കാരിെൻറ പുതിയ തീരുമാനം പ്രവാസികൾക്ക് അങ്ങേയറ്റം പ്രയാസം സൃഷ്ടിക്കും. സർക്കാർ അടിയന്തിരമായി ഈ നിലപാട് തിരുത്തണമെന്ന് കിഴക്കൻ പ്രവിശ്യാ കമ്മിറ്റി ആവശ്യപ്പെട്ടു.
കോവിഡ് ടെസ്റ്റ് തീരുമാനം ഇരട്ടനീതിയുടെ കേരള മോഡൽ -ഐ.സി.എഫ്
റിയാദ്: സ്വന്തം പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടുന്ന സർക്കാർ ആവശ്യമായ യാത്രാസംവിധാനം ഏർപ്പെടുത്തുന്നില്ല എന്ന കാരണത്താൽ മാത്രമാണ് സാമൂഹിക സംഘടനകൾ ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുന്നതെന്നും എന്നാൽ അതിന് ഇടേങ്കാലിടുന്ന തീരുമാനമാണ് കേരള സർക്കാറിേൻറതെന്നും ഐ.സി.എഫ് റിയാദ് സെൻട്രൽ കാബിനറ്റ് അഭിപ്രായപ്പെട്ടു.
സങ്കീർണമായ നിയമ നൂലാമാലകൾ തരണം ചെയ്ത ശേഷമാണ് ചാർേട്ടർഡ് വിമാനങ്ങൾക്ക് അനുമതി ലഭിക്കുന്നത്. ഇതിനിടയിലാണ് വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ വരുന്നവരെ ഒഴിവാക്കി ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് മാത്രം കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി കൊണ്ടുള്ള കേരള സർക്കാർ തീരുമാനം. ഇത് പ്രവാസികളോട് കാണിക്കുന്ന കടുത്ത വിവേചനവും അനീതിയുമാണ്.
അതിജീവനത്തിനു വേണ്ടി പ്രവാസികളാക്കപ്പെട്ടവർ തെൻറ ജീവിത സാഹചര്യം മെച്ചപ്പെടുത്തുവാനുള്ള അധ്വാനം നാടിെൻറ പുരോഗതിക്ക് കൂടി മുതൽക്കൂട്ടാക്കിയവരാണെന്ന് വാതോരാതെ പറഞ്ഞു കൊണ്ടിരുന്ന സർക്കാർ അതെ പ്രവാസികളോട് പ്രതിസന്ധി ഘട്ടത്തിൽ കാണിക്കുന്ന ഇത്തരം നീതികേട് ഉത്തരവാദിത്ത ബോധമുള്ള സർക്കാരിന് ചേർന്നതല്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ ഒന്നും തന്നെ ഇത്തരം തീരുമാനം എടുത്തിട്ടില്ല എന്നിരിക്കെ കേരള സർക്കാർ എടുത്ത തീരുമാനം പിൻവലിക്കുകയോ കൂടുതൽ വിമാന സർവിസുകൾ സർക്കാർ തന്നെ ആരംഭിക്കുകയോ ചെയ്യണമെന്നും കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനം നേടിയെടുത്ത മുഖഛായ നിലനിർത്താനുള്ള വ്യഗ്രതയുടെ ഭാഗമാണിതെങ്കിൽ സാമൂഹികവ്യാപനത്തിന് തടയിടാനാവശ്യമായ നടപടികൾ സ്വീകരിക്കുകയായിരുന്നു സർക്കാർ ചെയ്യേണ്ടിയിരുന്നതെന്നും യോഗം ആവശ്യപ്പെട്ടു. യൂസുഫ് സഖാഫി അധ്യക്ഷത വഹിച്ച യോഗത്തിൽ സൈനുദീൻ കുനിയിൽ പ്രമേയാവതരണം നടത്തി. ലുഖ്‌മാൻ പാഴൂർ സ്വാഗതവും ശുക്കൂർ മടക്കര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.