ആഗോള ജീവിതനിലവാര പട്ടികയിൽ ഇടംപിടിച്ച് റിയാദ് നഗരം
text_fieldsറിയാദ് നഗരം
റിയാദ്: ലോകത്തിലെ ഏറ്റവും മികച്ച ജീവിതനിലവാരമുള്ള നഗരങ്ങളുടെ നിരയിലേക്ക് സൗദി തലസ്ഥാനമായ റിയാദ് ഉയർന്നു. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലെ പുരോഗതി വിലയിരുത്തുന്ന ആഗോള ‘ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിൽ’ റിയാദ് ഉൾപ്പെട്ടതായി ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം സെൻററാണ് പ്രഖ്യാപിച്ചത്.
റോയൽ കമീഷൻ ഫോർ റിയാദ് സിറ്റി, റിയാദ് മുനിസിപ്പാലിറ്റി, ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം സെൻറർ എന്നിവയുടെ നിരന്തരമായ പരിശ്രമങ്ങളാണ് ഈ നേട്ടത്തിന് വഴിതെളിച്ചത്. ആരോഗ്യം, ക്ഷേമപ്രവർത്തനങ്ങൾ, നഗര അന്തരീക്ഷം, സാമൂഹിക-സാമ്പത്തിക അവസരങ്ങൾ എന്നീ മേഖലകളിലെ പ്രകടനം വിലയിരുത്താൻ ലോകമെമ്പാടുമുള്ള നഗരങ്ങൾക്ക് അനുയോജ്യമായ പൊതുവായ അളവുകോലുകൾ രൂപീകരിക്കാൻ ഇവർക്ക് സാധിച്ചു. ഇതാണ് റിയാദിന്റെ സ്ഥാനം ആഗോളതലത്തിൽ വ്യക്തമാക്കിയത്.
ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ സെറ്റിൽമെൻറ് പ്രോഗ്രാമും (യു.എൻ ഹാബിറ്റാറ്റ്) സൗദിയുടെ ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം സെൻററും ചേർന്നാണ് ഈ ആഗോള പദ്ധതി നടപ്പിലാക്കുന്നത്. താമസസൗകര്യം, യാത്രാസൗകര്യങ്ങൾ, പൊതുസേവനങ്ങൾ, പാർക്കുകളും പച്ചപ്പുള്ള പൊതുയിടങ്ങളും, സുരക്ഷ, ജനങ്ങളുടെ ശാരീരിക-മാനസിക ആരോഗ്യം തുടങ്ങി സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ തീരുമാനങ്ങളെടുക്കാൻ നഗര ആസൂത്രകരെ സഹായിക്കുന്ന ശാസ്ത്രീയമായ അളവുകോലാണിത്.
നഗരവികസനത്തിൽ ലോകത്തെ ഏറ്റവും മികച്ച മാതൃകകൾ സ്വീകരിക്കാനുള്ള സൗദി അറേബ്യയുടെ ആഗ്രഹമാണ് ഇതിലൂടെ വ്യക്തമാകുന്നത്. റിയാദിനെ ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപങ്ങൾ നടത്താനും ലോകത്ത് ഏറ്റവും അനുയോജ്യമായ നഗരങ്ങളിലൊന്നാക്കി മാറ്റുകയെന്ന സൗദി വിഷൻ 2030െൻറ ലക്ഷ്യങ്ങളിലേക്ക് ഒരു പടികൂടി അടുക്കാൻ ഇതിലൂടെ സാധിക്കും. കൂടാതെ, പരിസ്ഥിതി സൗഹൃദവും മികച്ച സൗകര്യങ്ങളുമുള്ള സുസ്ഥിര നഗരങ്ങൾ കെട്ടിപ്പടുക്കാനുള്ള ആഗോള ശ്രമങ്ങളിൽ സൗദി മുൻപന്തിയിലുണ്ടെന്നതിന്റെ തെളിവ് കൂടിയാണ് ഈ പുതിയ അംഗീകാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

