സമീൽ ഇല്ലിക്കലിന് റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിെൻറ വൈകാരികമായ അനുശോചനം
text_fieldsറിയാദ്: മാധ്യമപ്രവർത്തകനും ചരിത്ര ഗവേഷകനും റിയാദ് ഇന്ത്യൻ മീഡിയ ഫോറം മുൻ വൈസ് പ്രസിഡൻറുമായിരുന്ന സമീൽ ഇല്ലിക്കലിെൻറ നിര്യാണത്തിൽ മീഡിയ ഫോറം അനുശോചന യോഗം സംഘടിപ്പിച്ചു. പ്രവാസി മാധ്യമരംഗത്തും തെൻറ സൗഹൃദവലയങ്ങളിലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു സമീലെന്ന് യോഗം അനുസ്മരിച്ചു.
യാത്ര, നാടകം, സിനിമ, ചരിത്രം എന്നിവയോട് തീഷ്ണമായ വികാരം പുലർത്തിയിരുന്ന അപൂർവം മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു സമീൽ എന്ന് നജിം കൊച്ചുകലുങ്ക് പറഞ്ഞു. ഏത് വിഷയത്തിലും ആഴത്തിൽ സംവദിക്കാൻ ശേഷിയുള്ള, ഗവേഷണാത്മക കൗതുകത്തോടെ നിരന്തരം പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിച്ചിരുന്ന സമീലിനൊപ്പമുള്ള തെൻറ ഔദ്യോഗിക ജീവിതാനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. കപടതകളോ ആഡംബരങ്ങളോ ഇല്ലാത്ത, തികച്ചും ലളിതവും കാന്തികവുമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹമെന്ന് വി.ജെ. നസ്‌റുദ്ദീൻ അനുസ്മരിച്ചു.
തെൻറ കുട്ടിക്കാലത്ത് ഗുരുനാഥനായിരുന്ന സമീലുമായുള്ള ഓർമകൾ അഫ്താബ് റഹ്മാൻ പങ്കുവെച്ചു. 49-ാം വയസ്സിൽ മരിച്ച സമീൽ, തെൻറ ചെറുപ്രായത്തിൽത്തന്നെ അധ്യാപന രംഗത്തേക്ക് കടന്നുവന്ന ആ പഴയകാല സ്മരണകളും അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു. മാധ്യമപ്രവർത്തനം അവസാനിപ്പിച്ച ശേഷം ‘ഗ്രീൻ ഒയാസിസ്’ എന്ന സ്ഥാപനത്തിൽ ചേർന്ന സമീൽ, കഴിഞ്ഞ മെയ് നാലിന് ടൂർ മാനേജരായി തായ്‌ലൻഡിലേക്ക് പോയതിനിടയിലാണ് മരിച്ചത്. കൃത്രിമത്വമില്ലാത്ത പെരുമാറ്റവും ആത്മാർത്ഥത നിറഞ്ഞ പുഞ്ചിരിയും കൊണ്ട് റിയാദിലെ മാധ്യമപ്രവർത്തകരുടെ മനസ്സിൽ ഇടംനേടിയ സമീലിെൻറ വിയോഗം വലിയൊരു നഷ്ടമാണെന്ന് അനുശോചന യോഗം വിലയിരുത്തി.
യോഗത്തിൽ മീഡിയ ഫോറം വൈസ് പ്രസിഡൻറ് ജലീൽ ആലപ്പുഴ അധ്യക്ഷത വഹിച്ചു. ജയൻ കൊടുങ്ങല്ലൂർ, നൗഫൽ പാലക്കാടൻ, ഷിബു ഉസ്മാൻ, ശിഹാബ് കൊട്ടുക്കാട്, ഷംനാദ് കരുനാഗപ്പള്ളി, നവാസ് വെള്ളിമാട്കുന്ന്, സുരേഷ് ശങ്കർ, മിഷാൽ ചെറുപ്പുളശ്ശേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

