റിയാദിൽ യുനെസ്കോ ആഗോള എഐ ധാർമികതാ ഫോറത്തിന് തുടക്കം
text_fieldsസൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി റിയാദിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ യുനെസ്കോയുടെ നാലാമത് ആഗോള എഐ ധാർമികതാ ഫോറത്തിന് തുടക്കമായി. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയുടെ (സ്ദായ) ആതിഥേയത്വത്തിൽ ഐക്യരാഷ്ട്രസഭയുടെ യുനെസ്കോയുമായി സഹകരിച്ചാണ് ഈ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്.
ഫോറത്തോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, ഈ വർഷത്തിെൻറ തുടക്കം മുതൽ നിർമിതബുദ്ധി മേഖലയിൽ 40-ലധികം അക്കാദമിക് പ്രോഗ്രാമുകൾക്ക് രാജ്യം തുടക്കം കുറിച്ചതായി ‘സ്ദായ’ പ്രസിഡൻറ് ഡോ. അബ്ദുല്ല അൽ ഗംദി അറിയിച്ചു. ഡാറ്റ, എഐ ശേഷി വികസനം എന്നിവയ്ക്കായുള്ള ആഗോള സമ്മേളനം ഉൾപ്പെടെയുള്ള പ്രമുഖ സംരംഭങ്ങളും ഇതിെൻറ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
സൗദി പൗരന്മാരെ എഐ മേഖലയിൽ ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ ‘സമായി’ ദേശീയ പ്രോഗ്രാമിലൂടെ ഇതുവരെ 12 ലക്ഷത്തിലധികം ആളുകൾ പരിശീലനം പൂർത്തിയാക്കിയതായി അൽ ഗംദി വ്യക്തമാക്കി. 10 ലക്ഷം സൗദി പൗരന്മാർക്ക് പരിശീലനം നൽകാനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നതെങ്കിലും അതിനേക്കാൾ ഉയർന്ന നേട്ടമാണ് കൈവരിക്കാനായത്.
പദ്ധതിയുടെ അടുത്ത ഘട്ടമായ ‘സമായി 2’ നിർദ്ദിഷ്ട മേഖല കേന്ദ്രീകരിച്ചുള്ള പ്രോഗ്രാമായിരിക്കും. ഊർജ്ജം, ആരോഗ്യം, വ്യവസായം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ പ്രമുഖ മേഖലകളിൽ ആവശ്യമായ എഐ വിദഗ്ദ്ധരെ സൃഷ്ടിക്കുകയാണ് ഈ രണ്ടാം ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്.
എഐ ഭരണനിർവഹണം കൂടുതൽ ശക്തമാക്കുന്നതിെൻറ ഭാഗമായി ‘എഐ റിസ്ക് ഫ്രെയിംവർക്ക്’, ‘ഉത്തരവാദിത്തമുള്ള എഐ ഉപയോഗ നയം’ തുടങ്ങിയ നിർണായക മുൻകൈകളും ഈ വർഷം പുറത്തിറക്കി. 60 രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ പങ്കെടുത്ത ഉന്നത തല സമ്മേളനവും ഇന്ന് റിയാദിൽ നടന്നു.
നാല് ദിവസം നീണ്ടുനിൽക്കുന്ന ഈ അന്താരാഷ്ട്ര ഫോറത്തിൽ, അതിവേഗം വളരുന്ന കൃത്രിമബുദ്ധി സാങ്കേതികവിദ്യകളുടെ ധാർമികതയും ഭരണനിർവഹണവും വിശദമായി ചർച്ച ചെയ്യും. മനുഷ്യസമൂഹത്തിെൻറ നന്മയ്ക്കും സുസ്ഥിര വികസനത്തിനുമായി എഐ സാങ്കേതികവിദ്യകൾ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും വികസിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുകയാണ് ഈ സംഗമത്തിെൻറ പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

