ലഗേജ് അധികമായി; മലയാളിയുടെ യാത്ര മുടങ്ങി
text_fieldsറിയാദ്: ലഗേജ് അധികമായതിനാൽ മലയാളിയുടെ യാത്ര മുടങ്ങി. അധികമായ അഞ്ച് കിലോ ഒഴിവാക്കി ലഗേജ് റീപായ്ക്ക് ചെയ്യാൻ നിന്ന മുവാറ്റുപുഴ സ്വദേശി ഷമീർ അബ്ദുറഹ്മാനാണ് വിമാനം നഷ്ടമായത്. തിങ്കളാഴ്ച വൈകീട്ട് നാലിന് റിയാദിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്ന ഗൾഫ് എയർ വിമാനത്തിലേക്കാണ് ഷമീർ ടിക്കറ്റെടുത്തത്. ഉച്ചക്ക് 1.30ക്ക് മുമ്പ് തന്നെ റിയാദ് വിമാനത്താവളത്തിലെത്തി. പെരുന്നാൾ സീസണായതിനാൽ നല്ല തിരക്കായിരുന്നു. ഏറെ നേരം ക്യൂവിൽ നിന്ന ശേഷമാണ് ലഗേജ് ചെക്കിൻ കൗണ്ടറിലെത്താനായത്.
അനുവദിക്കപ്പെട്ടതിനെക്കാൾ അധികം കാണിച്ച അഞ്ച് കിലോ ലഗേജിന് 650 റിയാൽ അടയ്ക്കാൻ കൗണ്ടറിൽ നിന്ന് ആവശ്യപ്പെട്ടു. അത്രയും പണം കൈവശമില്ലാത്തതിനാൽ അതൊഴിവാക്കി ലഗേജ് റീപായ്ക്ക് ചെയ്യാൻ നിർദേശിക്കപ്പെട്ടു. ബോർഡിങ് പാസ് ലഭിച്ചെങ്കിലും പായ്ക്കിങ് കൗണ്ടറിലെ തിരക്ക് കാരണം റീപായ്ക്കിങ് വൈകി. അതിനിടയിൽ വിമാനത്തിലെ ജീവനക്കാരിലാരോ ഷമീറിെൻറ ഫോണിൽ വിളിച്ചു. വിമാനം പുറപ്പെടാറായെന്നും എത്രയും പെെട്ടന്ന് എത്തണമെന്നും ആവശ്യപ്പെട്ടു.
ഒടുവിൽ ഷമീറിനെ കൂടാതെ വിമാനം പറന്നു. എന്തുചെയ്യണമെന്നറിയാതെ നിന്ന ഷമീറിനെ ആറ് മണിക്കുള്ള തിരുവനന്തപുരം വിമാനത്തിൽ കയറ്റിവിടാമെന്ന് ഉദ്യോഗ്സ്ഥൻ ആദ്യം ആശ്വസിപ്പിച്ചെങ്കിലും സീറ്റൊഴിവില്ലെന്ന് പറഞ്ഞ് പിന്നീട് ഒഴിഞ്ഞുമാറി. ഇനി യാത്ര ചെയ്യണമെങ്കിൽ ടിക്കറ്റ് റീകൺഫേം ചെയ്യണമെന്നും പറഞ്ഞത്രെ. ബോർഡിങ് പാസ് ഉദ്യോഗസ്ഥൻ തിരിച്ചുവാങ്ങിയെന്നും ഷമീർ പറഞ്ഞു. ഡ്യൂട്ടി സമയം കഴിഞ്ഞ് ഉദ്യോഗസ്ഥൻ പോകുകയും ചെയ്തു. അനിശ്ചിതത്വത്തിലായ ഷമീർ വിമാനത്താവളത്തിൽ തന്നെ നിൽക്കുകയാണ്. റിയാദിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായ യുവാവിന് ആകെ 45 ദിവസത്തെ അവധിയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
