മലയാളിഹാജിമാരുടെ മടക്കം ഇന്നുമുതൽ
text_fieldsമക്ക: ഹജ്ജിന് ശേഷം മലയാളിതീർഥാടകരുടെ മടക്കയാത്ര വ്യാഴാഴ്ച ആരംഭിക്കും. ഹജ്ജ് നിർവഹണത്തിന് ശേഷം എട്ട് ദിവസത്തെ മദീന സന്ദർശനവും പൂർത്തിയാക്കിയാണ് കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള മലയാളി ഹാജിമാർ തീർഥാടകർ മടങ്ങുന്നത്. വ്യാഴാഴ്ച രാവിലെ 9.30ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 143 തീർഥാടകരുമായി പുറപ്പെടും. വൈകീട്ട് 5.35ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങും. രണ്ടാമത്തെ വിമാനം ഉച്ചക്ക് 1.30ന് പുറപ്പെടും.
മൂന്ന് വിമാനങ്ങളിലായാണ് ആദ്യദിനം മലയാളി തീർഥാടകർ മടങ്ങുന്നത്. കണ്ണൂരിലേക്കുള്ള വിമാനം രാത്രി 8.15നാണ് പുറപ്പെടുന്നത്. തീർഥാടകരുടെ ലഗേജ് ബുധനാഴ്ച രാവിലെതന്നെ ശേഖരിച്ച് വിമാനത്താവളങ്ങളിൽ എത്തിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെ തീർഥാടകർ എയർപോർട്ടുകളിലേക്ക് പുറപ്പെടാനുള്ള നിർദേശങ്ങളാണ് ഹാജിമാർക്ക് നൽകിയിട്ടുള്ളത്. യാത്രയിൽ അവർക്കുള്ള ഭക്ഷണം വിമാനങ്ങളിൽ ഹജ്ജ് സർവിസ് കമ്പനികളും വിതരണം ചെയ്യുന്നുണ്ട്.
ഇത്തവണ 11,556 പേരാണ് കേരളത്തിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന എത്തിയത്. ഇതിൽ 304 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. ഹജ്ജിന് എത്തിയവരിൽ എട്ടുപേർ വിവിധ കാരണങ്ങളാൽ മരണമടഞ്ഞിട്ടുണ്ട്. കോഴിക്കോട്ട് ആദ്യമെത്തുന്ന വിമാനത്തിലെ ഹാജിമാരെ മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ സ്വീകരിക്കാൻ ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ജിദ്ദ വഴി ഹജ്ജിനെത്തിയ തീർഥാടകരും വ്യാഴാഴ്ച മുതൽ മദീന വിമാനത്താവളം വഴി മടങ്ങിത്തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.