ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്രക്ക് തുടക്കമായി; മദീന സന്ദർശനവും ആരംഭിച്ചു
text_fieldsമക്ക: ഹജ്ജ് കർമങ്ങൾ വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ തീർത്ഥാടകരുടെ ആദ്യസംഘം ജന്മനാട്ടിലേക്ക് മടങ്ങി. 44 ദിവസത്തെ പുണ്യയാത്രയ്ക്കൊടുവിലാണ് ഹാജിമാരുടെ മടക്കയാത്രയ്ക്ക് തുടക്കമായത്. ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ലക്നൗവിൽ നിന്നുള്ള തീർത്ഥാടകരാണ് തിങ്കളാഴ്ച ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴി ആദ്യമായി മടങ്ങിയത്. തൊട്ടുപിന്നാലെ ശ്രീനഗർ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ വിവിധ എംബാർക്കേഷൻ പോയിൻറുകളിലേക്കുള്ള വിമാനങ്ങളും യാത്രയായി. വരും ദിവസങ്ങളിലും ജിദ്ദ വഴി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള തീർത്ഥാടകരുടെ മടക്കയാത്ര തുടരും. ഏകദേശം 50,000-ത്തോളം ഹാജിമാരാണ് ജിദ്ദ വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങുന്നത്.
ഇതോടൊപ്പം ഹജ്ജിനു ശേഷമുള്ള മദീന സന്ദർശനത്തിനും തിങ്കളാഴ്ച തുടക്കമായി. കുറഞ്ഞ ദിവസത്തെ ഹജ്ജ് പാക്കേജിലുള്ള (ഷോർട്ട് ഹജ്ജ്) തീർത്ഥാടകരാണ് ആദ്യഘട്ടത്തിൽ മദീനയിൽ എത്തിയത്. ഇവർ മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മദീന വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങും. വരും ദിവസങ്ങളിൽ കൂടുതൽ ഹാജിമാർ മദീനയിലെത്തും.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ തീർത്ഥാടകർ വ്യാഴാഴ്ച മുതൽ മദീനയിൽ എത്തിത്തുടങ്ങും. എട്ട് ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കി ഈ മാസം 13-നാണ് മലയാളി ഹാജിമാരുടെ ഈ സംഘം നാട്ടിലേക്ക് മടങ്ങുക. അതേസമയം, ഷോർട്ട് ഹജ്ജ് വിഭാഗത്തിൽ എത്തിയ മലയാളി തീർത്ഥാടകരുടെ മടക്കയാത്ര ഈ മാസം 11-ന് ആരംഭിക്കും.
മദീന സന്ദർശനത്തിന് പുറപ്പെടുന്ന തീർഥാടകർ
വിശുദ്ധ കഅബയിലെത്തി വിടവാങ്ങൽ ത്വവാഫും (ത്വവാഫുൽ വദാഅ്) നിർവഹിച്ചാണ് ഹാജിമാർ മക്കയോട് വിടപറയുന്നത്. ഇതിനായി ഹജ്ജ് മിഷൻ പ്രത്യേക ബസ് സൗകര്യം ഒരുക്കിയിരുന്നു. ഹജ്ജ് ദിനങ്ങളിലെ തിരക്ക് പ്രമാണിച്ച് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ബസ് സർവീസുകൾ തിങ്കളാഴ്ച വൈകുന്നേരത്തോടെ പുനരാരംഭിച്ചു.
മക്കയിൽ നിന്ന് നാട്ടിലേക്കും മദീനയിലേക്കും പുറപ്പെടുന്ന തീർത്ഥാടകരുടെ ലഗേജുകൾ സർവീസ് കമ്പനി ഉദ്യോഗസ്ഥർ താമസസ്ഥലങ്ങളിൽ എത്തി നേരത്തെ തന്നെ ശേഖരിക്കുന്നുണ്ട്. ഇവ പിന്നീട് പ്രത്യേക ട്രക്കുകളിൽ വിമാനത്താവളങ്ങളിലും മദീനയിലെ താമസകേന്ദ്രങ്ങളിലും എത്തിക്കും. ഹാജിമാർക്കുള്ള അഞ്ച് ലിറ്റർ സംസം തീർത്ഥാടകർ എത്തുന്നതിന് മുൻപ് തന്നെ ഇന്ത്യയിലെ വിവിധ എംബാർക്കേഷൻ പോയിൻറുകളിൽ എത്തിച്ചിട്ടുണ്ട്. നാട്ടിൽ തിരിച്ചെത്തുന്ന ഹാജിമാർക്ക് വിമാനത്താവളത്തിൽ വെച്ചായിരിക്കും സംസം വാട്ടർ വിതരണം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

