ഹജ്ജ് തീർത്ഥാടകർക്ക് ആശ്വാസം, ജംറകളിൽ അത്യാധുനിക മിസ്റ്റിങ് ഫാനുകൾ സജ്ജമായി
text_fieldsമക്ക: ഹജ്ജ് കർമങ്ങളിൽ പ്രധാനമായ ജംറകളിലെ കല്ലേറ് ചടങ്ങിനെത്തുന്ന തീർത്ഥാടകർക്ക് കൂടുതൽ സുഖകരമായ അന്തരീക്ഷമൊരുക്കാൻ അത്യാധുനിക മിസ്റ്റിങ് ഫാനുകൾ സ്ഥാപിച്ചു.
മിനയിലെ ജംറയുടെ പടിഞ്ഞാറൻ മുറ്റങ്ങളിൽ നിലവിലുണ്ടായിരുന്ന പഴയ ഫാനുകൾ മാറ്റിയാണ് അന്തരീക്ഷം തണുപ്പിക്കാൻ ശേഷിയുള്ള പുതിയ സാങ്കേതികവിദ്യ നടപ്പാലാക്കിയത്. മക്ക, മശാഇർ റോയൽ കമീഷെൻറ അനുബന്ധ സ്ഥാപനമായ കദാന ഡെവലപ്‌മെന്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയാണ് ഈ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
പുണ്യസ്ഥലങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിെൻറ ഭാഗമായി കഴിഞ്ഞ വർഷം പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 200 ഫാനുകൾ മാറ്റിസ്ഥാപിച്ചിരുന്നു. ഈ വർഷം രണ്ടാം ഘട്ടമായി 200 ഫാനുകളും അവയുടെ തൂണുകളും കൂടി പുതുതായി സ്ഥാപിച്ചതോടെ പദ്ധതി പൂർത്തിയായതായി കദാന കമ്പനി അറിയിച്ചു.
പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ മിസ്റ്റിങ് ഫാനുകൾ വായുസഞ്ചാരം മെച്ചപ്പെടുത്തുന്നതിനും ചൂട് കുറച്ച് അന്തരീക്ഷം തണുപ്പിക്കുന്നതിനും ഏറെ ഫലപ്രദമാണ്. കല്ലേറ് ചടങ്ങിനായി എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് കഠിനമായ ചൂടിൽ നിന്നും ഇത് വലിയ ആശ്വാസം നൽകും.
തീർത്ഥാടകരുടെ സുരക്ഷക്കും സൗകര്യങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട് മികച്ച സാങ്കേതിക പരിഹാരങ്ങൾ നടപ്പാലാക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഈ മാറ്റത്തിലൂടെ വ്യക്തമാകുന്നത്. സൗദി ഭരണകൂടത്തിെൻറ താല്പര്യങ്ങൾക്കും, ദൈവത്തിെൻറ അതിഥികൾക്ക് ഹജ്ജ് യാത്ര കൂടുതൽ സുഗമമാക്കുക എന്ന വിഷൻ 2030-െൻറ ലക്ഷ്യങ്ങൾക്കും അനുസൃതമായാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളതെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

