ലബനാനുമായുള്ള ബന്ധം ആഴമേറിയത് -സൗദി അംബാസഡർ
text_fieldsജിദ്ദ: സൗദി അറേബ്യയും ലബനാനും തമ്മിലുള്ള സാഹോദര്യബന്ധം എതിർശക്തികളുടെ 'അസംബന്ധ' പ്രസ്താവനകൾക്കൊന്നും ചെയ്യാനാവാത്തവിധം ആഴത്തിലുള്ളതാണെന്ന് ലബനാനിലെ സൗദി അംബാസഡർ വലീദ് ബുഖാരി പറഞ്ഞു. ഫ്രാൻസ് പ്രസിന് അനുവദിച്ച അഭിമുഖത്തിൽ, രാജ്യം ലബനീസ് ജനങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലബനാന്റെ നിലവിലെ നിലപാട് അവിടത്തെ ജനതയെ പ്രതിനിധാനം ചെയ്യുന്നതല്ലെന്ന് സൗദി അറേബ്യക്ക് ഉറപ്പുണ്ട്.
ലബനാൻ ഒരു സന്ദേശ രാഷ്ട്രമാണ്. അതിന്റെ സുരക്ഷിതത്വത്തെയും സ്ഥിരതയെയും അറേബ്യൻ തനിമയെയും ഹനിക്കാൻ ലക്ഷ്യമിടുന്ന ഇരുണ്ട ശക്തികൾക്ക് ഒരു വഴിയോ താവളമോ ആകാൻ അനുവദിക്കില്ല. സുരക്ഷ കൗൺസിൽ പ്രമേയങ്ങൾക്കും അന്താരാഷ്ട്ര, അറബ് പ്രമേയങ്ങൾക്കും അനുസൃതമായി ലബനാന്റെ സുസ്ഥിരത കാത്തുസൂക്ഷിക്കാനും പരമാധികാരത്തെയും ഐക്യത്തെയും മാനിക്കാനും അന്താരാഷ്ട്ര സമൂഹവുമായി സൗദി അറേബ്യക്ക് പൊതു ഉത്തരവാദിത്തമുണ്ടെന്നും സൗദി അംബാസഡർ പറഞ്ഞു. ഭരണകൂടത്തിന്റെയും ഭരണഘടന സ്ഥാപനങ്ങളുടെയും മേൽ തങ്ങളുടെ നിയന്ത്രണം അടിച്ചേൽപിക്കാനുള്ള ഹിസ്ബുല്ലയുടെ തീവ്രവാദപരമായ പിടിവാശിയാണ് ലബനാനിലെ സമാധാനത്തിനും സുരക്ഷക്കും യഥാർഥ തടസ്സമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
രാജ്യത്തിന്റെയും ഗൾഫ് രാജ്യങ്ങളുടെയും പരമാധികാരത്തെയും സുരക്ഷയെയും സുസ്ഥിരതയെയും ബാധിക്കുന്ന രാഷ്ട്രീയ, സൈനിക, സുരക്ഷ, മാധ്യമ പ്രവർത്തനങ്ങൾ തടയണമെന്ന് ലബനാൻ സർക്കാറിനോട് ആവശ്യപ്പെടുകയാണ്. തീവ്രവാദ സംഘടനകളുടെയും ഗ്രൂപ്പുകളുടെയും അജണ്ടകൾ നടപ്പാക്കുന്നതിനും ലബനാൻ ഒരു വേദിയായി മാറില്ലെന്ന് തന്റെ രാജ്യം പ്രതീക്ഷിക്കുന്നു. ഹിസ്ബുല്ലയുടെ തീവ്രവാദ പ്രവർത്തനങ്ങളും പ്രാദേശിക സൈനിക പെരുമാറ്റവും അറബ് ദേശീയ സുരക്ഷക്ക് ഭീഷണിയാണ്. ഭരണകൂടത്തിന്റെ ചട്ടക്കൂടിന് പുറത്ത് ആയുധങ്ങൾ കൈവശംവെക്കുന്നതും ഉപയോഗിക്കുന്നതും അവസാനിപ്പിച്ച് ലബനാൻ സുരക്ഷയും സമാധാനവും കൈവരിക്കാനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം നയം വ്യക്തമാക്കി.
രാജ്യം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സുരക്ഷ, സുസ്ഥിരത, അഭിവൃദ്ധി എന്നീ ലബനാൻ ജനതയുടെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനും ഭരണകൂടത്തിന്റെ മേലുള്ള ഹിസ്ബുല്ലയുടെ ആധിപത്യം അവസാനിപ്പിക്കുന്നതിനും രാഷ്ട്രീയ പാർട്ടികൾ പരമോന്നത ലബനാന്റെ താൽപര്യത്തിന് മുൻഗണന നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ലബനാന്റെ മികച്ച ഭാവിക്കായി സൗദി അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കും. ശോഭനമായ നാളെക്കായി കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അറബികളുടെയും മുസ്ലിംകളുടെയും പ്രതീക്ഷകളും വേദനകളും സൗദി അറേബ്യ മനസ്സിലാക്കുന്നുണ്ട്. അതിന്റെ നേതൃത്വത്തെയും പരമാധികാരത്തെയും സുരക്ഷയെയും മുൻവിധിയോടെ ബാധിക്കുകയും ഹനിക്കുകയും ചെയ്യുന്ന ഏതൊരു കാര്യവും അത് നിരാകരിക്കുന്നു.
സൗദി അറേബ്യയുടെയും ഗൾഫ് രാജ്യങ്ങളുടെയും പരമാധികാരത്തെ ബാധിക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ലബനാൻ സർക്കാറിനോട് ആവശ്യപ്പെടുന്നു. ഹിസ്ബുല്ല ഭരണകൂടത്തിന്റെ ഇച്ഛക്കുമേൽ നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് സമാധാനത്തിനും സുരക്ഷക്കും യഥാർഥ തടസ്സം.
നിലവിൽ സൗദി അറേബ്യയെ മയക്കുമരുന്ന് ഉപയോഗിച്ച് ലക്ഷ്യമിടുന്നവർ തീവ്രവാദപ്രവർത്തനങ്ങളിലൂടെ രാജ്യത്തെ ലക്ഷ്യമിടാനുള്ള ഗൂഢാലോചനയിലെ പ്രധാന പങ്കാളിയാണെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.