സൗദിയിൽ വാണിജ്യ രജിസ്ട്രേഷനുകളിൽ റെക്കോഡ് വർധന
text_fieldsറിയാദ്: രാജ്യത്തിന്റെ വാണിജ്യ മേഖലയിൽ ഉണർവ് നൽകിക്കൊണ്ട് 2025-ന്റെ മൂന്നാം പാദത്തിൽ സൗദി വാണിജ്യ മന്ത്രാലയം അനുവദിച്ച മൊത്തം വാണിജ്യ രജിസ്ട്രേഷനുകളുടെ എണ്ണം 1,28,000 കവിഞ്ഞു. ഈ കാലയളവിൽ അനുവദിച്ച രജിസ്ട്രേഷനുകളിൽ 49 ശതമാനവും വനിത ഉടമസ്ഥതയിലുള്ള ബിസിനസുകളാണെന്നത് ശ്രദ്ധേയമാണ്. ഇതോടെ രാജ്യത്തുടനീളമുള്ള ആകെ വാണിജ്യ രജിസ്ട്രേഷനുകളുടെ എണ്ണം 17 ലക്ഷത്തിലധികമായി ഉയർന്നു.
മന്ത്രാലയം പുറത്തിറക്കിയ 2025ലെ മൂന്നാം പാദത്തിലെ ബിസിനസ് സെക്ടർ ബുള്ളറ്റിൻ അനുസരിച്ച്, മൊത്തം വാണിജ്യ രജിസ്ട്രേഷനുകളിൽ 48 ശതമാനം വനിത ഉടമസ്ഥതയിലുള്ള ബിസിനസുകളും, 51 ശതമാനം യുവജനങ്ങൾ ഉടമസ്ഥതയിലുള്ള ബിസിനസുകളുമാണ്. മൂന്നാം പാദത്തിൽ ഏറ്റവും കൂടുതൽ വാണിജ്യ രജിസ്ട്രേഷനുകൾ രേഖപ്പെടുത്തിയത് ഏകദേശം 50,000 രജിസ്ട്രേഷനുകളുമായി റിയാദ് മേഖലയിലാണ്.
ഇതിന് പിന്നാലെ 21,500 ലധികം രജിസ്ട്രേഷനുകളുമായി ഈസ്റ്റേൻ പ്രൊവിൻസ് രണ്ടാമതും, 19,400 രജിസ്ട്രേഷനുകളുമായി മക്ക മേഖല മൂന്നാമതുമെത്തി. നിർമ്മാണ മേഖലയാണ് ഏറ്റവും കൂടുതൽ വാണിജ്യ രജിസ്ട്രേഷനുകൾ നേടിയത്. മൊത്തം രജിസ്ട്രേഷനുകളുടെ 39 ശതമാനം (67,000 ൽ അധികം) ഈ മേഖലയിൽ നിന്നാണ്. മൊത്തവ്യാപാര, ചില്ലറ വ്യാപാര മേഖല 25,000 ലധികം രജിസ്ട്രേഷനുകളുമായി രണ്ടാമതും, നിർമാണ വ്യവസായങ്ങൾ 22,000 രജിസ്ട്രേഷനുകളുമായി മൂന്നാമതുമാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 21 ശതമാനം വളർച്ച രേഖപ്പെടുത്തി 12 ലക്ഷത്തിലധികം സ്ഥാപനങ്ങളിലേക്ക് എത്തി. ലിമിറ്റഡ് ലയബിലിറ്റി കമ്പനികളുടെ വാണിജ്യ രജിസ്ട്രേഷനുകൾ 158 ശതമാനം വർധിച്ച് 5,00,000 കവിഞ്ഞു. ജോയൻറ് സ്റ്റോക്ക് കമ്പനികളുടെ രജിസ്ട്രേഷനുകളിലും 49 ശതമാനം വളർച്ച ഉണ്ടായി.
4,488 വാണിജ്യ രജിസ്ട്രേഷനുകളായി ഇത് ഉയർന്നു. ഇലക്ട്രോണിക് ഗെയിം ഡെവലപ്‌മെൻറ്, ഓഗ്മെൻറ്ഡ് റിയാലിറ്റി സാങ്കേതികവിദ്യകൾ, ലോജിസ്റ്റിക് സേവനങ്ങൾ, ഇ-കൊമേഴ്‌സ് തുടങ്ങിയ വാഗ്ദാനങ്ങൾ നൽകുന്ന മേഖലകളിലെ വാണിജ്യ രജിസ്ട്രേഷനുകളിലെ വളർച്ചയും ബുള്ളറ്റിൻ എടുത്തു കാണിക്കുന്നു. ഇത് രാജ്യത്തിന്റെ വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കരുത്ത് പകരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

